Deshabhimani

സീപ്ലെയിൻ ; വെെകിപ്പിച്ചത് യുഡിഎഫ്‌ സർക്കാരിന്റെ പിടിപ്പുകേട്‌ , എതിർപ്പുകൾ പരിഹരിച്ച്‌ പദ്ധതി 
നടപ്പാക്കാൻ അവസരമുണ്ടായിട്ടും അതിന്‌ തുനിഞ്ഞില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 11:37 PM | 0 min read


തിരുവനന്തപുരം
ഉമ്മൻചാണ്ടി ഭരണകാലത്ത്‌ സീപ്ലെയിൻ പദ്ധതിക്ക്‌ എൽഡിഎഫ്‌ തുരങ്കംവച്ചെന്ന യുഡിഎഫ്‌ വാദം പച്ചക്കള്ളമെന്ന്‌ തെളിയിക്കുന്ന രേഖകൾ പുറത്ത്‌.   സീ പ്ലെയിൻ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത്‌ ആ സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നതിന്‌ നിയമസഭാ രേഖകൾ തെളിവ്‌. പദ്ധതിയോട്‌ ആർക്കും എതിർപ്പില്ലെന്ന്‌ അന്നത്തെ  ടൂറിസം മന്ത്രി എ പി അനിൽകുമാർ നിയമസഭയിൽ നൽകിയ മറുപടിയിലാണ്‌  യുഡിഎഫ്‌ സർക്കാരിന്റെ പിടിപ്പുകേട്‌ വ്യക്തമാക്കുന്നത്‌.  സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്‌  മറുപടിക്കൊപ്പമുണ്ട്‌.  പദ്ധതിയെ ആരും എതിർത്തിട്ടില്ലെന്നും മലിനീകരണവും ജലശോഷണവും പോലുള്ള പ്രശ്നങ്ങളാണ്‌ മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടിയതെന്നുമാണ്‌  റിപ്പോർട്ടിലുള്ളത്‌.  ഉദ്ഘാടനം കഴിഞ്ഞ പദ്ധതി, സമിതിയുടെ പരിഹാര നിർദേശങ്ങൾ നടപ്പാക്കിക്കൊണ്ട്‌, പൂർണതോതിൽ ഉടൻ തുടങ്ങുമെന്ന്‌ 2015 ജൂലൈ 15ന്‌ മന്ത്രി പ്രഖ്യാപിച്ചു. 

മത്സ്യമേഖലയുടെ ആശങ്ക പരിഹരിക്കാനുള്ള സമിതിയുടെ നിർദേശം നടപ്പാക്കി  പദ്ധതി തുടരാനാണ്‌ അന്ന്‌ സർക്കാർ തീരുമാനിച്ചത്‌. 2013 ജൂണിൽ പദ്ധതി തുടങ്ങിയപ്പോഴാണ്‌ ചിലർ ആശങ്ക പങ്കുവച്ചത്‌. അതും ആലപ്പുഴയിൽ മാത്രം. കൊല്ലത്ത്‌  തടസ്സമുണ്ടായിരുന്നില്ല.  വിദഗ്ധ സമിതി 2014 ജൂലൈയിൽ റിപ്പോർട്ട്‌ നൽകി. ഒരു വർഷം കഴിഞ്ഞ്‌ പ്രതിപക്ഷത്തെ വി എസ്‌ സുനിൽകുമാർ, പി തിലോത്തമൻ, ഇ ചന്ദ്രശേഖരൻ എന്നിവർ ചോദ്യമുന്നയിച്ചപ്പോൾ  ഉടൻ നടപ്പാക്കുമെന്നായിരുന്നു മറുപടി.  നടപ്പാക്കാൻ  ഒരു വർഷം ലഭിച്ചെങ്കിലും പദ്ധതി തുടങ്ങാനായില്ല. അതേസമയം, പദ്ധതിയുടെ പേരിൽ 23 കോടി രൂപ ചെലവഴിച്ചെന്നും ഏറെയും ധൂർത്താണെന്നും സിഎജി റിപ്പോർട്ട്‌ ചെയ്തിരുന്നു.

എതിർപ്പുകൾ പരിഹരിച്ച്‌ പദ്ധതി നടപ്പാക്കാൻ അവസരമുണ്ടായിട്ടും യുഡിഎഫ്‌ സർക്കാർ ഒന്നും ചെയ്‌തില്ലെന്ന്‌ വ്യക്തം. ഇപ്പോൾ നടപ്പാക്കുന്നത്‌ പ്രധാനമായും ഡാമുകൾ കേന്ദ്രീകരിച്ചായതിനാൽ നേരത്തേ ഉയർത്തിയ പ്രശ്നങ്ങൾ പ്രസക്തവുമല്ല.

സീ പ്ലെയിൻ പദ്ധതിയോട് ആർക്കും  എതിർപ്പില്ലെന്ന വിദഗ്ധസമിതി റിപ്പോർട്ട്

 

സീ പ്ലെയിൻ പദ്ധതിയെക്കുറിച്ച് മന്ത്രി 
എ പി അനിൽകുമാർ 2015 ജൂലെെ 15ന് നിയമസഭയിൽ നൽകിയ മറുപടി



deshabhimani section

Related News

View More
0 comments
Sort by

Home