ജില്ലാതല ജനകീയ കമ്മിറ്റി റിപ്പോർട്ട‌്; മയക്കുമരുന്ന‌് ഉപയോഗം കൂടുതൽ ആലുവയിലും പെരുമ്പാവൂരിലും

കൊച്ചി > ഇതരസംസ്ഥാനക്കാർ ഏറ്റവും കൂടുതലുള്ള ആലുവ, പെരുമ്പാവൂർ ഭാഗങ്ങളിലാണ് ഏറ്റവുമധികം മയക്കുമരുന്ന് ഉപയോഗമെന്ന‌് ജില്ലാതല ജനകീയ കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട‌്. മയക്കുമരുന്ന്, പുകയില തുടങ്ങിയ ലഹരി വസ‌്തുക്കളുടെ ഉപയോഗം തടയാനും വിദ്യാലയങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടത്താനും രൂപംകൊണ്ടതാണ‌് ജില്ലാതല ജനകീയ കമ്മിറ്റി.
2.6 ലക്ഷം രൂപ മയക്കുമരുന്ന് ഉപയോഗ കേസിൽ പിഴ ഈടാക്കിയിട്ടുണ്ട‌്. ആഗസ‌്ത‌് മുതൽ നവംബർ ആദ്യവാരം വരെ ജില്ലയിൽ 442 പ്രതികളെ എക്‌സൈസ് അറസ്റ്റ് ചെയ‌്തു. 4158 റെയ്ഡുകളും 1801 കേസുകളിലായി 3.7 ലക്ഷം രൂപ പിഴയും ഈടാക്കി. 1850 ലിറ്റർ വാഷ്, 61.5 ലിറ്റർ ചാരായം, 416.79 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 34.4 ലിറ്റർ ബിയർ, 24.750 ലിറ്റർ അരിഷ്ടം, 64 ലിറ്റർ അനധികൃത മദ്യം, 35 കിലോ കഞ്ചാവ്, എംഡിഎംഎ 26 കിലോ, 1342.95 കിലോ പുകയില ഉൽപ്പന്നങ്ങൾ, 2.75 ഗ്രാം ഹാഷിഷ്, എൽഎസ്ഡി 0.050 ഗ്രാം, 317 നൈട്രസപാം ഗുളികകൾ, 35 മറ്റു മയക്കുമരുന്ന് ഗുളികകൾ, 1013 പായ‌്ക്കറ്റ് പാൻമസാല, ഹാൻസ്, 46,820 രൂപ എന്നിവ ഈ കാലയളവിൽ തൊണ്ടി മുതലായി പിടിച്ചെടുത്തു.
ജില്ലയിലെ ലൈസൻസ് സ്ഥാപനങ്ങളിലും പരിശോധന നടത്തി. 2866 തവണ കള്ളുഷാപ്പുകളിലും 315 തവണ ബാറുകളിലും 113 തവണ എഫ്എൽ 1 ഷോപ്പുകൾ, 202 തവണ എഫ്എൽ 11 ഷോപ്പുകൾ, 60 തവണ മറ്റ് ലൈസൻസ്ഡ് സ്ഥാപനങ്ങളിലും പരിശോധന നടത്തി. 14107 വാഹനങ്ങൾ പരിശോധിച്ചു. 33 വാഹനങ്ങൾ പിടിച്ചെടുത്തു. പൊലീസ്, റവന്യൂ, ഡ്രഗ്‌സ് കൺട്രോളർ, ആരോഗ്യവകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, വനംവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നീ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകളും നടത്തി.
നിയമ വിദ്യാർഥികളുടെ സഹായത്തോടെ നിയമപരമായ അവബോധം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. എക്‌സൈസ് വിഭാഗത്തിന് ടോൾ ഫ്രീ നമ്പറായ 155358 നമ്പർ നാല് അക്ക നമ്പറാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണ ജനങ്ങളെ മയക്കുമരുന്ന് മാഫിയ വളരെ അധികം ചൂഷണം ചെയ്യുന്നുണ്ട്. ബ്ലോക്ക്/ പഞ്ചായത്ത് തലത്തിലും ഇതിനുള്ള സജ്ജീകരണങ്ങൾ വേണം. രാത്രികാല പട്രോളിങ‌് കൂടുതൽ ശക്തമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
കലക‌്ട്രേറ്റ‌് സ‌്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിൽ സീനിയർ സൂപ്രണ്ട് ബീന പി ആനന്ദ് അധ്യക്ഷയായി.
സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.









0 comments