ഞാൻ രേവതി ഐഡിഎസ്എഫ്എഫ്കെ മത്സര വിഭാഗത്തിൽ

തിരുവനന്തപുരം: എഴുത്തുകാരിയും അഭിനേതാവും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേർണലിസ്റ്റ് പി അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി' സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഡിഎസ്എഫ്എഫ്കെയുടെ ലോങ്ങ് ഡോക്യുമെൻ്ററി മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സെപ്തംബർ അഞ്ച് മുതൽ ഏഴു വരെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ വച്ച് നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിലും മത്സര വിഭാഗത്തിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആഗസ്ത് എട്ട് മുതൽ 10 വരെ ചെന്നൈയിൽ വച്ച് നടക്കുന്ന റീൽ ഡിസയേഴ്സ് - ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന ഐഇഎഫ്എഫ്കെയിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡ് ഞാൻ രേവതിക്ക് ലഭിച്ചിരുന്നു.
സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എൽജിബിടിഐക്യു ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ഞാൻ രേവതി ഇന്ത്യൻ ഡോക്യുമെൻ്ററി സെൻ്റർ പീസ് സിനിമയായി പ്രദർശിപ്പിച്ചിരുന്നു. ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച അന്തരം എന്ന സിനിമക്ക് ശേഷം പി അഭിജിത്ത് സംവിധാനം ചെയ്യുന്ന ലോങ്ങ് ഡോക്യുമെൻ്ററിയാണ് ഞാൻ രേവതി. എഴുത്തുകാരൻ പെരുമാൾ മുരുകൻ, ആനിരാജ, നാടക സംവിധായകരായ മങ്കൈ ശ്രീജിത് സുന്ദരം, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, സൂര്യ ഇഷാൻ, ഇഷാൻ കെ ഷാൻ, ജീ ഇമാൻ സെമ്മലർ, ശ്യാം, ചാന്ദിനി ഗഗന, ഭാനു, മയിൽ, വടിവു അമ്മ, ഉമി, ലക്ഷമി, കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി തുടങ്ങിയവർ ഡോക്യുമെൻ്ററിയിലുണ്ട്.
ഞാൻ രേവതികൂടാതെ ഇന്ത്യയിൽ നിന്നുള്ള 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. ആഗസ്ത് 22 മുതൽ 27 വരെ തിരുവനന്തപുരത്താണ് മേള നടക്കുക.









0 comments