നാല് പതിറ്റാണ്ടിന്റെ തിളക്കം; സിനിമയിൽ ഇഴപാകിയ മോഹനഭാവങ്ങൾ

അമ്പിളി ചന്ദ്രമോഹനൻ
Published on May 21, 2025, 02:47 PM | 2 min read
അഭിനയം ഒരു ഏച്ചുകെട്ടലായി തോന്നാതെ കഥയ്ക്കൊപ്പം ഇഴുകിച്ചേരാനുള്ള മോഹൻലാലിന്റെ വൈഭവം പ്രേക്ഷകർക്ക് സുപരിചിതമാണ്. അതുകൊണ്ടാണ് അയാൾ ചിരിക്കുമ്പോൾ ഹൃദയത്തിൽ നിന്നും അറിയാതെ പ്രേഷകരും പുഞ്ചിരിക്കുന്നത്. സ്ക്രീനിൽ അയാൾ കരയുമ്പോൾ അറിയാതെ വിതുമ്പുന്നത്. ഇതിനു രണ്ടിനുമിടയിൽ നിർവികാരതയുടെ അതിർ വരമ്പുകൾ ഭേദിക്കാതെ വീണ്ടും വീണ്ടും അത്ഭുതം കോറിയിടുന്ന മലയാളികളുടെ ലാലേട്ടൻ.
സാധാരണക്കാരിൽ സാധാരണക്കാരനായ, തൊഴിൽ രഹിതനായ എന്നാൽ അല്പ സ്വൽപ്പം അപകർഷബോധമുള്ള മലയാളി ചെറുപ്പക്കാരനെ സ്‌ക്രീനിൽ അത്ര ലളിതവും കൃത്യവുമായി അവതരിപ്പിക്കാൻ മോഹൻലാലിനല്ലാതെ ആർക്കാണ് കഴിയുക. ബി കോം ഫസ്റ്റ് ക്ലാസിൽ പാസായിട്ടും തൊഴിൽ രഹിതനായ നാടോടിക്കാറ്റിലെ ദാസനും കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ വഴുതി വീണ ടി പി ബാലഗോപാലനും നിഷ്കളങ്കനായതിന്റെ പേരിൽ പ്രതിസന്ധികൾ വേട്ടയാടുന്ന വെള്ളാനകളുടെ നാട്ടിലെ കോൺട്രാക്ടറും എല്ലാം കേരളത്തിന്റെ വിവിധ കോണുകളിൽ ഇന്നും പ്രസക്തമാണ്.
അഭിനയമുഹൂർത്തങ്ങളുടെയും വികാരപ്രകടനങ്ങളുടെയും കുത്തൊഴുക്കാണ് മോഹൻലാൽ. അതിൽപ്പെട്ട പ്രേക്ഷകർക്ക് മികച്ച ഒന്ന് മാത്രം തെരഞ്ഞെടുക്കാൻ പ്രയാസമാണ്. കിരീടത്തിലെ സേതുമാധവൻ അന്നും ഇന്നും മലയാളികളുടെ വേദനയാണ്. നിമിഷനേരങ്ങൾകൊണ്ടാണ് സേതുമാധവന്റെ ജീവിതം മാറിമാറിയുന്നത്. ഭാഗ്യനിർഭാഗ്യങ്ങളുടെ വേലിയേറ്റങ്ങൾക്കിടയിൽ ഒടുവിൽ നിർഭാഗ്യം അയാളെ കവർന്നെടുക്കുന്നുണ്ട്. അപ്പോഴെല്ലാം ആ കഥാപാത്രത്തിന്റെ നിസ്സഹായതയുടെ ചുഴിയിൽ പ്രേഷകരും അകപ്പെട്ടു.
എപ്പോൾ വേണമെങ്കിലും പാളിപ്പോകാവുന്ന കഥാപാത്രമായിരുന്നു സദയത്തിലെ സത്യനാഥൻ. പേടിയുടെ നിറം കറുപ്പോ ചുവപ്പോ എന്ന് ചോദിക്കുന്നിടത് അയാളുടെ കണ്ണുകൾക്ക് മരണത്തിന്റെ തിളക്കമായിരുന്നു. രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസിനെ അത്രപെട്ടന്നാരും മറക്കില്ല. കഥകളി നടന്റെ മനോവിചാരങ്ങളിലൂടെ വിസ്മയിപ്പിച്ച വാനപ്രസ്ഥവും ശിഥില ബാല്യത്തിന്റെയും ബാഡ് പേരന്റിങ്ങിന്റെയും ഇരയായ തോമസ് ചാക്കോ എന്ന ആടുതോമയും സ്ഫടികം പോലെ തിളങ്ങുന്ന കഥാപാത്രങ്ങളാണ്. അൽഷിമേഴ്‌സ് എന്ന രോഗവസ്ഥയിലേക്ക് തന്മാത്രയിലെ രമേശനെ കഥാഗതി തള്ളിവിടുമ്പോൾ പ്രേഷകരും ഒപ്പം മുങ്ങിപോകുന്നു. അങ്ങനെ അങ്ങനെ കണ്ടാലും കണ്ടാലും മതിവരാത്ത എത്രയോ കഥാപാത്രങ്ങളുടെ ജീവനാഡിയാണ് മോഹൻലാൽ.
ഒരു മഞ്ഞിൽ വിരിഞ്ഞ പൂവുപോലെ പ്രേഷകരുടെ മനസ്സിലേക്കയാൾ കയറിക്കൂടി. ഊതിക്കാച്ചിയ പൊന്നുപോലെ ഓരോ സിനിമ കഴിയും തോറും മിന്നി തിളങ്ങുന്ന പ്രതിഭ. പിന്നീട് മദ്രാസിലെ സിനിമയുടെ ലോകത്തേക്ക് ചേക്കേറി. പിന്നീടങ്ങോട്ട് സിനിമ ലോകം കണ്ടത് അയാളുടെ പടയോട്ടമായിരുന്നു. ശേഷം കാഴ്ചയിൽ അസ്ത്രം പോലെ മൂർച്ചയേറിയ കഥാപാത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷകരെ വിസ്മയത്തുമ്പത്തത്തിച്ചു.
മമ്മൂട്ടി - മോഹൻലാൽ കൂട്ടുകെട്ടിലൂടെ ഒന്നാണ് നമ്മൾ എന്ന് ആരാധകരോട് വിളിച്ചുപറഞ്ഞു. അതിനിടക്ക് എന്തിനോ പൂക്കുന്ന പൂക്കൾ പോലെ ചില സിനിമകൾ. ഓർമ്മിക്കാൻ, ഓമനിക്കാൻ വീണ്ടും മികച്ച ഒരു കഥാപാത്രമായി അയാൾ വരുന്നതും കാത്ത് നോക്കെത്താ ദൂരത്തു കണ്ണും നട്ട് പ്രേക്ഷകർ കാത്തിരുന്നു. വീണ്ടും സ്‌ക്രീനിൽ വിസ്മയം പിറന്നു. മലയാള സിനിമയിൽ കിരീടം അഴിക്കാതെ രാജാവിന്റെ മകനായി അയാൾ തുടർന്നു. മോഹൻലാൽ എന്ന തന്മാത്രയുടെ രസതന്ത്രത്തിൽ പ്രേഷകരും ഒപ്പം ചേർന്നു.









0 comments