മോഹിച്ചും അധ്വാനിച്ചും ഉണ്ണിമായ ഡോക്ടറാകും

മനോഹരൻ കൈതപ്രം
Published on Oct 04, 2025, 03:00 AM | 1 min read
ഇരിട്ടി
ആറളത്തിന്റെ മകൾ ഉണ്ണിമായ ഡോക്ടറാകും. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽനിന്ന് ആദ്യമായി എംബിബിഎസ് സീറ്റ് ലഭിച്ച ഉണ്ണിമായക്ക് അഭിനന്ദനങ്ങളേറെയെത്തുന്നു. ബ്ലോക്ക് പത്തിലെ മോഹനന്റെയും ബിന്ദുവിന്റെയും മകൾ ഉണ്ണിമായ പാതി ദന്തഡോക്ടർകൂടിയാണ്. ദന്തൽ ബിരുദ പഠനം കഴിഞ്ഞ വർഷം മതിയാക്കിയാണ് നീറ്റ് പ്രവേശനപ്പരീക്ഷയിലേക്ക് ഒന്നുകൂടി കടന്നത്. സ്വയം പഠനമായിരുന്നു. നേരത്തേ കോട്ടയം ബ്രില്ല്യന്റ്‌സിൽ എൻട്രൻസ് കോച്ചിങിന് ചേർന്നിരുന്നു. അന്ന് എംബിബിഎസ് ലഭിച്ചിച്ചില്ല. വീണ്ടും സ്വമേധയാ പഠിച്ച് ദന്തൽ സീറ്റ് കിട്ടി. അത് പോരെന്ന് മനസ്സിലുറപ്പിച്ചാണ് രണ്ട് വർഷമെത്തിയപ്പോൾ പഠനം മതിയാക്കി വീണ്ടും വീട്ടിലെത്തി നീറ്റ് തയ്യാറെടുപ്പ് നടത്തിയത്. മൂന്നാംവട്ടം എംബിബിഎസ് മെഡിക്കൽ സീറ്റ് ഉറപ്പിച്ചു. അടുത്ത ദിവസം വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചേരുമെന്ന് ഉണ്ണിമായ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സന്പൂർണ മെറിറ്റ് സ്‌കോളർഷിപ്പിലാണ് ഉണ്ണിമായയുടെ പഠനയാത്ര. 2007ലാണ് ആലക്കോട് കാർത്തികപുരത്തുനിന്ന് ഉണ്ണിമായയുടെ രക്ഷിതാക്കൾ ആറളം ഫാമിൽ ഭൂമി നേടിയെത്തിയത്. ഇരിട്ടി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ താമസിച്ച് ഇരിട്ടി ഹൈസ്കൂളിലായിരുന്നു പഠനം. വയനാട് കണിയാന്പറ്റ എംആർഎസിൽ എച്ച്‌എസ്‌എസ് പൂർത്തീകരിച്ചശേഷമാണ് ഉറച്ച മനസ്സോടെ ഉപരിപഠന സ്വപ്നത്തിലേക്കുള്ള യാത്രയാരംഭിച്ചത്. സംസ്ഥാനത്തെ പഠനസൗകര്യങ്ങളും സാഹചര്യങ്ങളും തന്നെപ്പോലുള്ളവർക്ക് ഏറെ സഹായകമാണെന്നും സർക്കാർ ഒപ്പമുണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് തുടർപഠനയാത്രയെന്നും ഉണ്ണിമായ പറഞ്ഞു.









0 comments