ആനമതിൽ 5 മാസത്തിനകം

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളായ വെള്ളിയുടെയും ലീലയുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകുംവഴിയിൽ പ്രതിഷേധക്കാർ തടഞ്ഞപ്പോൾ
മനോഹരൻ കൈതപ്രം
Published on Feb 25, 2025, 02:30 AM | 2 min read
ഇരിട്ടി
വന്യജീവി പ്രതിരോധത്തിന് പുൽപ്പള്ളി മാതൃകയിൽ ഹൈടെക് സംവിധാനം ആറളത്ത് നടപ്പാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. എഐ സാങ്കേതിക വിദ്യയടക്കം ഉപയോഗിച്ചുള്ള പ്രതിരോധ ക്രമീകരണം ഇനി ആദ്യം നടപ്പാക്കുന്നത് ആറളത്തായിരിക്കും. കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി, ലീല ദമ്പതികളുടെ കുടുംബത്തിൽനിന്ന് ഒരാൾക്ക് താൽക്കാലിക ജോലി നിയമന സാധ്യതയും പരിഗണിക്കും. ആനമതിൽ നിർമാണത്തിലെ തടസ്സങ്ങൾ നീക്കി അഞ്ചുമാസത്തിനകം നിർമാണം പൂർത്തിയാക്കും. മതിൽ നിർമാണത്തിന് തടസ്സമായി ചൂണ്ടിക്കാട്ടിയ 3.200 കിലോമീറ്ററിലെ 164 മരങ്ങൾ മുറിക്കുന്നതിൽ ഉദ്യോഗസ്ഥർ തടസ്സം തുടർന്നാൽ മരങ്ങൾ തങ്ങൾ മുറിച്ച് നീക്കുമെന്നും കേസെടുത്താൽ ആറളത്തെ ആദിവാസികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജയിലിൽ പോകാൻ തയ്യാറാണെന്നും കെ കെ ജനാർദനൻ, എകെഎസ് ജില്ലാ സെക്രട്ടറി കെ മോഹനൻ, ഫാം വാർഡംഗം മിനി ദിനേശൻ എന്നിവർ യോഗത്തിൽ വൈകാരികമായി അറിയിച്ചു. മരംമുറിക്കാൻ വനംവകുപ്പിന് തടസ്സമില്ലെന്ന് വനം കൺസർവേറ്റർ കെ എസ് ദീപ പറഞ്ഞു. മുറിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചതായി ഐടിഡിപി പ്രൊജക്ട് ഓഫീസർ വി വിനോദ് അറിയിച്ചു. മതിൽ നിർമാണ തടസ്സം നീക്കാൻ അവലോകന സമിതി രൂപീകരിച്ച് അതത് സമയം ഇടപെട്ട് പരിഹരിക്കാൻ മന്ത്രി കലക്ടർ അരുൺ കെ വിജയനെ ചുമതലപ്പെടുത്തി. ആനമതിൽ നിർമാണത്തിലെ കാലതാമസവും തടസ്സങ്ങളും ഏതുവിധേനയും പരിഹരിച്ച് നിർമാണം ഉടൻ പൂർത്തിയക്കണമെന്നും ആറളത്ത് ഇനിയൊരാളും കൊല്ലപ്പെടരുതെന്നും ഫാമിലെ കാടുതെളിച്ച് കാട്ടാനകളെ കാട്ടിലേക്ക് കയറ്റിയെന്ന് ഉറപ്പാക്കണമെന്നും ആർആർടി സേനയെ ആധുനീകരിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാർ, കെ ടി ജോസ്, കെ ബി ഉത്തമൻ, വിപിൻ തോമസ്, അജയൻ പായം, ജയസ്‌ൺ ജീരകശ്ശേരി, എംഎൽഎമാരായ സണ്ണിജോസഫ്, സജീവ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി തയ്യിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി വി ഗോപിനാഥ്, പി ഹരീന്ദ്രൻ എന്നിവരുമുണ്ടായി. സാന്ത്വനവുമായി സിപിഐ എം നേതാക്കൾ ആറളം ഫാം സിപിഐ എം നേതാക്കൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം ഫാമിലെ ആദിവാസി ദമ്പതികളായ വെള്ളി, ലീല എന്നിവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, കെ വി സക്കീർഹുസൈൻ, എകെഎസ് ജില്ലാ സെക്രട്ടറി കെ മോഹനൻ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ നേതാക്കളാണ് സന്ദർശിച്ചത്. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ഹരീന്ദ്രൻ, പി വി ഗോപിനാഥ്, എം പ്രകാശൻ എന്നിവരും ആറളം ഫാമിലെത്തി.









0 comments