ഇടൂഴി:കണ്ണൂരിന്റെ ‘ജീവൻ മശായി’

ഇടൂഴി ഭവദാസൻ നമ്പൂതിരി

അതുൽ ബ്ലാത്തൂർ
Published on Aug 03, 2025, 02:00 AM | 1 min read
കണ്ണൂർ
താരാശങ്കർ ബാനർജിയുടെ നോവലായ ആരോഗ്യനികേതനെയും അതിലെ കഥാപാത്രം ജീവൻ മശായിയെയും ഓർമിപ്പിക്കുന്ന ആതുരാലയമാണ് മയ്യിൽ ഇടൂഴി ആയുർവേദ വെെദ്യശാല. വെെദ്യനും വെെദ്യശാസ്ത്രവും സാമൂഹികമാറ്റത്തിന്റെ കണ്ണികളാകുക എന്നതാണ് ഇടൂഴിയുടെയും പ്രവർത്തനവാക്യം. ഇടൂഴി ഭവദാസൻ നമ്പൂതിരിയാണ് നിലവിൽ ഇടൂഴി വൈദ്യത്തിന്റെ സംരക്ഷകൻ. വൈദ്യജീവിതം 60 വർഷംപിന്നിട്ട അദ്ദേഹത്തെ മയ്യിൽ പൗരാവലി ഞായറാഴ്ച ആദരിക്കും. ബ്രാഹ്മണമേധാവിത്വവും ഫ്യൂഡൽ ഭരണസംവിധാനവും കൊടികുത്തിവാണ കാലത്ത് വ്യത്യസ്തമായി പ്രവർത്തിച്ചതാണ് ഇടൂഴി കുടുംബത്തിന്റെ ചരിത്രം. വൈദ്യശാസ്ത്രത്തിലൂടെ സിദ്ധിച്ച സാമൂഹ്യപരിവർത്തന ബോധമായിരുന്നു അതിനുപിന്നിൽ. വിവിധ പ്രദേശത്തുള്ളവർ ഇവിടെയെത്തി വൈദ്യം പഠിച്ചു. ‘ആയുഷ്യം’ എന്ന ദ്വൈമാസികയിലൂടെയും അറിവുകൾ സമൂഹത്തിലെത്തിക്കുന്നു. അയിത്തോച്ചാടന പ്രവർത്തനത്തിന്റെ ഭാഗമായി 1954ൽ മിശ്രഭോജനത്തിന് ഇല്ലം നേതൃത്വം നൽകി. ഇടൂഴിയുടെ പൊതുജനാരോഗ്യ സംരക്ഷണ മാതൃകയെക്കുറിച്ച് ‘കേരള ചരിത്ര ഡയറക്ടറി’ എന്ന ഗ്രന്ഥത്തിലും പരാമർശമുണ്ട്. വാഗ്ഭനന്ദൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകർ ഇടൂഴി ഇല്ലവുമായി അടുത്തബന്ധം പുലര്‍ത്തി. ചേറ്റൂര്‍ ശങ്കരന്‍നായര്‍, ഇ എം എസ്, ജസ്റ്റിസ് രാമയ്യര്‍, ജനറല്‍ കരിയപ്പ, വള്ളത്തോള്‍ തുടങ്ങിയവര്‍ ഇവിടെ ചികിത്സയ്ക്കെത്തി. 1921ൽ മയ്യിൽ എലമെന്ററി സ്കൂൾ സ്ഥാപിച്ചു. ഇതാണിന്ന് മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ. മയ്യില്‍ പിഎച്ച്സി ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങൾക്ക് സ്ഥലം വിട്ടുനൽകി. 1907ൽ ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചികിത്സാലയവും പ്രവർത്തനം തുടങ്ങി. ഇന്ന് രാജ്യത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ആയുർവേദ ചികിത്സാലയമാണിത്. ആയൂർവേദഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷൻ, ക്രോഡീകരണം, സൂചിക തയ്യാറാക്കൽ എന്നിവയ്ക്കായി സോഫ്റ്റ്‌വെയർ വികസിപ്പിച്ചതും നാവികസേനയിൽ ആയുർവേദ ചികിത്സാകേന്ദ്രം സ്ഥാപിക്കാൻ സഹായിച്ചതും ഭവദാസൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠ് ആയുര്‍വേദ ഗുരുവായി തെരഞ്ഞെടുത്തിരുന്നു. നാഷണല്‍ ആയുര്‍വേദ അക്കദമി ഫെലോഷിപ് നല്‍കി ആദരിച്ചു. സ്വകാര്യമേഖലയിലെ മികച്ച ആയുര്‍വേദ ഡോക്ടർക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ഭട അവാര്‍ഡും ലഭിച്ചു. 2018ൽ ആയുര്‍വേദ മേഖലയിലെ പരമോന്നത പുരസ്കാരമായ ദേശീയ ധന്വന്തരി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.









0 comments