ചമയമിട്ടൊരുങ്ങി; സാബ്രി ചരിത്രമെഴുതി

കഥകളി അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന സാബ്രി ചുട്ടിയിൽ ഒരുങ്ങുന്നു
ചെറുതുരുത്തി
കലാമണ്ഡലം കൂത്തമ്പലത്തിലെ വിജയദശമി ദിന സായാഹ്നം സാക്ഷ്യം വഹിച്ചത് പുതു ചരിത്രത്തിന്. സാബ്രിയെന്ന കലാകാരിയിലൂടെ കലാമണ്ഡലവും സാംസ്‌കാരിക കേരളവും മാറ്റത്തിന്റെ പുതിയ പാതയാണ് വെട്ടിയത്. പെൺകുട്ടികൾക്ക് കഥകളിയിൽ പ്രവേശനം അനുവദിച്ച് സർക്കാർ തീരുമാനം വന്നതോടെ ആദ്യമായി കലാമണ്ഡലത്തിൽ പഠിക്കാനെത്തിയ മുസ്ലീം പെൺകുട്ടിയാണ് കൊല്ലം അഞ്ചൽ ഇടമുളക്കൽ തേജസിൽ നിസാം അമ്മാസ് –- അനീസ ദമ്പതികളുടെ മകൾ സാബ്രി. പുറപ്പാട് ഭാഗം കഥകളി അവതരിപ്പിച്ചാണ് സാബ്രിയും സംഘവും അരങ്ങേറിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സാബ്രി കലാമണ്ഡലത്തിൽ പ്രവേശനം നേടിയത്. 2023 ൽ സാബ്രിയോടൊപ്പം കഥകളിയിൽ പ്രവേശനം നേടിയ ആർദ്ര, ഗായത്രി, ദർശന, അക്ഷയ്, അർജുൻ, ജീവൻ എന്നിവരും അരങ്ങിലെത്തി. അണിയറയിൽ ചെണ്ടയിൽ ശബരീനാഥ്, ദേവദത്തൻ, കാർത്തിക്, കാശിനാഥ് എന്നിവരും മദ്ദളത്തിൽ അനിരുദ്ധ്, അമൽ, മിഥുൻ ഗോപൻ, നിവേദകൃഷ്ണ എന്നിവരും സംഗീതത്തിൽ ആദിത്യൻ, നിവേദ് നാരായണൻ എന്നിവരും അകമ്പടിയായി. കലാമണ്ഡലം അനിൽ കുമാറിന്റെയും മറ്റ് അധ്യാപകരുടെയും ശിക്ഷണത്തിലാണ് സാബ്രി കഥകളി അഭ്യസിക്കുന്നത്.









0 comments