അന്തർദേശീയ ലൈബ്രറി കോൺഫറൻസ്
കേരളത്തിന്റെ നേട്ടങ്ങൾക്ക് കരുത്തായത് വായന: മുഖ്യമന്ത്രി

പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച 80–ാം ലൈബ്രറി ദിനാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
പുസ്‌തകവായനയിലൂടെ ലഭിച്ച വിവേകമാണ് അതി ദാരിദ്ര്യമുക്തിപോലുള്ള നേട്ടങ്ങൾക്ക് കരുത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശക്കുന്നവരില്ലാത്ത, അഗതികളില്ലാത്ത നാടായി കേരളം മാറി. അതിന് സഹായകമായ ഒട്ടേറെ ഘടകങ്ങളുണ്ട്. അതിൽ പ്രധാനം വായനാ സംസ്കാരമാണെന്നും പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്തർദേശീയ ലൈബ്രറി കോൺഫറൻസ് ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപ്രസ്ഥാനത്തിന്റെയും നവോത്ഥാനമുന്നേറ്റങ്ങളുടെയും കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ഭാഗമായാണ് കേരളത്തിൽ ഗ്രന്ഥശാലകൾ വികസിച്ചത്. സാമൂഹികവും വൈജ്ഞാനികവുമായ ഉയർച്ചയിലും വായനശാലകൾ മുഖ്യപങ്കുവഹിച്ചു. സഹജീവികളോട് കരുതലുള്ള സമൂഹം ഉയർന്നുവന്നു. ആ സാമൂഹ്യഅടിത്തറയിൽ നിലയുറച്ചാണ് കേരളം അതിദാരിദ്രമുക്തസംസ്ഥാനമായി മാറിയത്. ആർജിച്ച മുന്നേറ്റങ്ങളെ ലോകത്തിനാകെ പരിചയപ്പെടുത്താൻ കഴിയണം. സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാൻ സ്ഥാപിതശക്തികൾ ശ്രമിക്കുന്നു. ഇൗ ദുഷ്‌ടശക്തികളുടെ നീക്കങ്ങൾക്കെതിരെ ജനമനസുകളിൽ ജാഗ്രത ഉണർത്താൻ പൊതു ഇടങ്ങൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ഓൺലൈനിലൂടെ സന്ദേശം നൽകി. എം വിജയകുമാർ, വി കെ മധു, പാലോട് രവി, വി മുരളീധരൻ, ടി വി സുഭാഷ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി ചർച്ചകൾ നടന്നു. കോൺഫറൻസ് തിങ്കളാഴ്‌ച സമാപിക്കും.









0 comments