കാർഷിക സർവകലാശാല
താൽക്കാലിക ചുമതലയുള്ള വിസിയെ മാറ്റണം: - ടീച്ചേഴ്സ് ഓർഗനൈസേഷൻ

തൃശൂർ
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, കാർഷിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറുടെ ചുമതലയുള്ള ഡോ. ബി അശോകിനെ മാറ്റണമെന്ന് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് കെഎയു ആവശ്യപ്പെട്ടു. 2023 ഫെബ്രുവരി 28-നാണ് ബി അശോകിന് കാർഷിക സർവകലാശാല വിസിയുടെ ചുമതല നൽകിയത്. കാർഷിക ഉൽപ്പാദന കമീഷണർ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ 3 സുപ്രധാന തസ്തികകളുടെ ചുമതലയുണ്ട്. താൽക്കാലിക വിസിമാർക്ക് ആറുമാസത്തിൽ കൂടുതൽ പദവിയിൽ തുടരാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് അനുകൂല പരാമർശം സുപ്രീംകോടതിയിൽ നിന്നും വന്നിട്ടുണ്ട്. യുജിസി ചട്ടങ്ങൾ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് മാത്രമേ താൽക്കാലിക വിസിയുടെ ചുമതല നൽകാവൂ എന്നും സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നു. കൃഷിവകുപ്പിലെ മൂന്ന് സുപ്രധാന പദവികൾ വഹിക്കുന്ന അശോകിന് സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സമയം കിട്ടുന്നില്ല. അധ്യാപക, അനധ്യാപക, വിദ്യാർഥി, തൊഴിലാളി വിഭാഗങ്ങളെ ബാധിക്കുന്ന നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്ന ഔദ്യോഗിക സമിതി യോഗങ്ങൾ സമയത്തിന് വിളിച്ചുചേർക്കാൻ വിസി തയ്യാറാകുന്നില്ല. മുഴുവൻ സമയ വൈസ് ചാൻസലറെ നിയമിക്കാൻ സർക്കാരും പ്രൊ ചാൻസലറായ കൃഷി മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് കാർഷിക സർവകലാശാല ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. എം ജോയ്, ജനറൽ സെക്രട്ടറി ഡോ എ പ്രേമ എന്നിവർ ആവശ്യപ്പെട്ടു.









0 comments