എടവിലങ്ങിൽ തഴപ്പായ നെയ് ത്ത് വ്യവസായം തളിർക്കും

കൊടുങ്ങല്ലൂർ
തീരദേശത്തെ തഴപ്പായ വ്യവസായം തളിരിടുന്നു. ഒരുകാലത്ത് തീരദേശത്തിന്റെ പട്ടിണി മാറ്റിയിരുന്നതും സ്ത്രീകൾക്ക് സാമ്പത്തികഭദ്രത ഉറപ്പുവരുത്തിയിരുന്നതുമായ തഴപ്പായ നെയ്ത്ത് വ്യവസായമാണ് ജനകീയമാക്കുന്നതിന് എടവിലങ്ങ് പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്. തഴ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനും കേരളത്തിലെ ഏറ്റവും വലിയ തഴപ്പായ വ്യവസായ മാർക്കറ്റ് കൂടുതൽ ജനകീയമാക്കുന്നതിനുമായി പദ്ധതികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ കീഴിലെ ട്രെയിനിങ് സെന്ററുകളുടെയും കിഡ്സ് കോട്ടപ്പുറം ട്രെയിനിങ് സെന്ററിന്റെയും സേവനം ആവശ്യപ്പെടും. കാർഷിക സർവകലാശാലയുമായി കൂടിയാലോചിച്ച് മുള്ള് ഇല്ലാത്തതോ മുള്ളിന് കരുത്തില്ലാത്തതോ ആയ കൈത വികസിപ്പിച്ചെടുക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പെരുന്തോടുകളുടെയും അനുയോജ്യമായ സ്ഥലങ്ങളിലും കൈതോല കൃഷി ആരംഭിക്കും. ഇതിനായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപികരിക്കും. പഞ്ചായത്ത് കോംപ്ലക്സ് കെട്ടിടത്തിൽ വിദ്യാർഥികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകും. തഴപ്പായ വ്യവസായം പുനരധിവസിപ്പിക്കാൻ സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിക്കും. ഇ ടി ടൈസൺ എം എൽ എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വൈസ് പ്രസിഡന്റ് സന്തോഷ് കോരുചാലിൽ, സ്ഥിരം സമിതി അധ്യക്ഷരായ എം ആർ കൈലാസൻ, ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, വാർഡ് അംഗങ്ങളായ കെ കെ മോഹനൻ, വിപിൻദാസ്, എം ആർ ഹരിദാസൻ, വി ജി ഗിരീഷ് , ജില്ലാ വ്യവസായ ഓഫീസർ കെ എസ് ജിഷ എന്നിവർ സംസാരിച്ചു.









0 comments