ദൃശ്യ, ശ്രാവ്യ വിസ്‌മയം

തൃശൂർ
ശബ്ദത്തോടൊപ്പം വർണത്തിന്റെ ആകാശവിസ്‌മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ട്. രൗദ്രഭാവം പൂണ്ട ആകാശ വിസ്മയ കാഴ്‌ചകളിലൂടെ പൂരപ്രേമികളുടെ മനം നിറച്ചാണ് വെടിക്കെട്ട് നടന്നത്. കുഴിമിന്നൽ പൊട്ടിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ട് ആരംഭിച്ചത്. പിന്നീട് ശബ്ദവും നിറവും സമന്വയിപ്പിച്ചുള്ള വിരുന്നായി മാറി. വൈവിധ്യങ്ങളുടെ അപൂർവ കാഴ്‌ചകളൊരുക്കിയാണ് ഇരുവിഭാഗവും വെടിക്കെട്ടൊരുക്കിയത്. മാനത്ത് വിരിഞ്ഞ എൽഇഡി കാഴ്‌ചകൾ കൗതുകമായി. ആനയിടഞ്ഞതിനെത്തുടർന്ന് വെടിക്കെട്ട് തുടങ്ങാൻ ഒരു മണിക്കൂറോളം വൈകി. പുലർച്ചെ 4.10ന് ആദ്യം തിരുവമ്പാടിയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 5.30ഓടെ പാറമേക്കാവിന്റെ വെടിക്കെട്ടും നടന്നു. തിരുവമ്പാടിക്കായി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിന് കോട്ടയം സ്വദേശി ബിനോയ് ജേക്കബ്ബുമാണ് വെടിക്കെട്ട് ഒരുക്കിയത്. വർഷങ്ങൾക്കുശേഷം സ്വരാജ് റൗണ്ടിൽ കൂടുതൽ ഭാഗങ്ങളിൽ ആളുകൾക്ക് നിൽക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ അവസരമൊരുക്കി. സുരക്ഷിതമായി വെടിക്കെട്ട് കാണാൻ സംസ്ഥാന സർക്കാർ പ്രത്യേക ഡിസൈൻ തന്നെ തയ്യാറാക്കിയിരുന്നു.









0 comments