നിശ്ചലദൃശ്യത്തിൽ ആകാശപാതയും ലഹരിവിരുദ്ധ പ്രചാരണവും

നായ്ക്കനാൽ ദേശത്തിന്റെ നിശ്ചലദൃശ്യം
ജോർജ് ജോൺ
Published on Sep 09, 2025, 12:32 AM | 1 min read
തൃശൂർ
മാലിന്യമുക്ത കേരളം എന്ന ആശയത്തിനും ലഹരി വിരുദ്ധ പ്രചാരണത്തിനും ഉൗന്നൽ നൽകിയുള്ള നിശ്ചലദൃശ്യങ്ങൾ. സമകാലികസംഭവങ്ങൾ പ്രമേയമാക്കിയ നിശ്ചലദൃശ്യങ്ങളോടൊപ്പം പുരാണദൃശ്യങ്ങളും പുലികളിയെ അർഥപൂർണമാക്കി. ശുചിത്വസര്‍വേയായ സ്വച്ഛ് സര്‍വേക്ഷണില്‍ വോട്ടെടുപ്പിൽ കേരളത്തില്‍ ഒന്നാമതും ദേശീയ റാങ്കിങ്ങില്‍ 58–-ാം സ്ഥാനത്തേയ്ക്കും മുന്നേറിയ തൃശൂർ കോർപറേഷന് അഭിവാദ്യവുമായി നായ്‌ക്കനാലിന്റെ നിശ്ചലദൃശ്യം കൈയടി നേടി. മലയാള നാടിനെ മലിനമാക്കാതെ സംരക്ഷിക്കാം എന്ന സന്ദേശമാണ് അവതരിപ്പിച്ചത്. വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ തൃശൂർ ശക്തന്‍ നഗറിലെ ആകാശപാത ഉൾപ്പെടുത്തിയതും കാണികൾക്ക് ആവേശമായി. ആശയവൈവിധ്യംകൊണ്ടും കരവിരുതിന്റെ മികവുകൊണ്ടും നിശ്‌ചലദൃശൃങ്ങൾ ഒന്നിനൊന്ന് മികച്ചുനിന്നു. വെളിയന്നൂർ ദേശം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷവും സ്‌ത്രീ പീഡനത്തെ പിടിയാനയിലൂടെ ദൃശ്യാവിഷ്‌കാരം നടത്തിയതും പുതുമയുള്ളതായി. ലഹരിക്കെതിരെ കോർപറേഷന്റെ നിശ്‌ചലദൃശ്യവും ശ്രദ്ധേയമായി. വിയ്യൂർ ദേശത്തിന്റെ പുത്തുർ സുവോളജിക്കൽ പാർക്കും നന്ദികേശനും ശിവനും കുട്ടൻകുളങ്ങരയുടെ തെയ്യം രൂപവും രാവണനും ശ്രീരാമനും തമ്മിലുള്ള യുദ്ധവും ജനക്കൂട്ടം ഹർഷാരവത്തോടെയാണ് വരവേറ്റത്. അയ്യന്തോൾ ദേശത്തിന്റെ മീൻപുലി വാഹനവും ചക്കാമുക്ക് ദേശത്തിന്റെ ഗീവർഗീസ് പുണ്യാളന്റെ യാളിയുടെ വായിൽ കുന്തം ഇറക്കുന്നതും ഹരിതകർമ സേനാംഗങ്ങൾ ഓട്ടോറിക്ഷയിൽ മാലിന്യം ശേഖരിക്കൽ രംഗവും മനോഹരമായിരുന്നു. ശങ്കരംകുളങ്ങര ദേശം ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും പ്രതിരോധവുമാണ് പ്രമേയമാക്കിയത്. സീതാറാം മിൽ അവതാർ സിനിമയെ ആസ്‌പദമാക്കിയുള്ള നിശ്‌ചലദൃശ്യം ദൃശ്യവിരുന്നായി. ‘സ്വാതന്ത്ര്യം വാക്കുകളിൽ മാത്രമോ’ ഭരണഘടന സംരക്ഷിക്കണമെന്നും രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന ആശയവുമായുള്ള നായ്‌ക്കനാലിന്റെ നിശ്‌ചലദൃശ്യ പ്രമേയവും വേറിട്ട കാഴ്‌ചാ അനുഭവമായി.









0 comments