നഗരസഭ കരാര്‍ പുതുക്കിയില്ല, നഗരത്തിൽ ഇരുട്ട്

ചാലക്കുടി
നഗരസഭ കരാര്‍ പുതുക്കാതിരുന്നതോടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴിയടക്കുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയുന്നില്ല. ലൈറ്റുകളുടെ അറ്റകുറ്റ പണികളുടെ കരാര്‍ പുതുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. അറ്റകുറ്റ പണികള്‍ നഗരസഭ ഒരു വര്‍ഷത്തേക്ക് കരാര്‍ നൽകുന്നത്. എന്നാല്‍ നഗരസഭ കരാര്‍ കലാവധി മാസങ്ങള്‍ക്ക് മുമ്പേ കഴിഞ്ഞു. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പുതിയ കരാര്‍ നൽകാന്‍ നഗരസഭയുടെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ സംവിധാനമില്ലാതായി. ഇതോടെ നഗരം കൂരിരിട്ടിലായി. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, ട്രങ്ക് റോഡ് ജങ്ഷന്‍, കൂടപ്പുഴ ആറാട്ടുകടവ്, ആനമല ജങ്ഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലായി 20ല്‍പരം ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം ഹൈമാസ്റ്റ് ലൈറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. നഗരസഭ ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ആഴ്ചകളായി. താലൂക്ക് ആശുപത്രിയിലെ കാഷ്യാലിറ്റിക്ക് മുന്നിലേതടക്കം നിരവധി ഹൈമാസ്റ്റ് ലൈറ്റുകളാണ് കത്താതെ കിടക്കുന്നത്. തെരുവുവിളക്കുകള്‍ കത്തിക്കുന്ന കാര്യത്തിലും നഗരസഭയുടെ ഭാഗത്ത് വീഴ്ചയുള്ളതായും ആരോപണമുണ്ട്. കാലാവധി കഴിഞ്ഞിട്ടും അറ്റകുറ്റ പണികള്‍ നടത്തുന്നതിനുള്ള കരാറും നഗരസഭ പുതുക്കുന്നില്ല. നിലവിലെ കരാറുകാരന് സമയം കൂട്ടി നൽകുയാണ് ചെയ്യുന്നത്. ഇത് മൂലം നഗരസഭയ്ക്ക് ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നൽകണമെന്നാണ് ആവശ്യം ഉയരുന്നു.









0 comments