നഗരത്തിൽ തടസങ്ങളില്ലാതെ വൈദ്യുതി പ്രവാഹം
ലാലൂർ 110 കെ വി സബ്സ്റ്റേഷൻ നിർമാണത്തിന് തുടക്കം

തൃശൂർകോർപറേഷൻ വൈദ്യുതി വിഭാഗം ലാലൂർ 110 കെ വി സബ്സ്റ്റേഷന്റെയും 110 കെ വി പ്രസരണ ശൃംഖലയുടെയും നിർമാണോദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കുന്നു
തൃശൂർ
കോർപറേഷന്റെ വൈദ്യുതി വിതരണം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ആർഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ലാലൂർ 110 കെ വി സബ്സ്റ്റേഷൻ നിർമാണത്തിന് തുടക്കം. മന്ത്രി കെ കൃഷ്ണൻകുട്ടി നിർമാണോദ്ഘാടനം നടത്തി. നിലവിലെ വൈദ്യുതി വിതരണ ലൈനുകളിൽ തകരാർ സംഭവിച്ചാൽ നഗരം പൂർണമായും ഇരുട്ടിലാകാനുള്ള സാധ്യത ലാലൂർ 110 കെ വി സബ്സ്റ്റേഷൻ വരുന്നതോടെ അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. 38 കോടി രൂപ ചെലവഴിച്ചാണ് സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്. തൃശൂർ വികസിക്കുന്നതനുസരിച്ച് വർധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾക്കും ഇതോടെ പരിഹാരമാവും. നഗരത്തിലെ വൈദ്യുതി വിതരണം കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാക്കും. തൃശൂർ പൂരം, പുലിക്കളി തുടങ്ങിയ പരിപാടികൾക്ക് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ ലാലൂർ സബ്സ്റ്റേഷൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷനായി. പി ബാലചന്ദ്രൻ എംഎൽഎ കരാർ കൈമാറ്റം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ എം എൽ റോസി വിശിഷ്ടാതിഥിയായി. കോർപറേഷൻ ഇലക്ട്രിക്കൽ എൻജിനിയർ ടി എസ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ ഷാജൻ, വർഗീസ് കണ്ടംകുളത്തി, ശ്യാമള മുരളീധരൻ, മുകേഷ് കൂളപ്പറമ്പിൽ, സാറാമ്മ റോബ്സൺ, ജയപ്രകാശ് പൂവത്തിങ്കൽ, വിനോദ് പൊള്ളഞ്ചേരി, ഷീബാ ബാബു, കമൽ പ്രീത് സിങ് വധാവൻ, പ്രദീപ് കുമാർ, വി പി ഷിബു, എൻ കെ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.









0 comments