ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്

ഇടുക്കി
ആത്മവിശ്വസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ വോട്ടർമാർക്ക് ബോധ്യപ്പെടാനുള്ള കാര്യങ്ങൾ ഉണ്ടാവണം. വികസനത്തിന്റെയും വികസന പ്രവർത്തനങ്ങളുടേയും നേർക്കാഴ്ച. പിന്നിട്ടത് വികസന പിന്നോക്കാവസ്ഥക്ക് അന്ത്യംകുറിച്ച നാളുകള്‍. വെറുതേയുള്ള ജനപ്രതിനിധികളുടെ കാലം കഴിഞ്ഞു. ഹൈറേഞ്ചിലെ റോഡുകളിലൂടെയുള്ള യാത്രമാത്രം മതി വികസനവേഗവും വിപുലതയുമറിയാൻ. അതെ, ഇടുക്കി തുടങ്ങിക്കഴിഞ്ഞു. അനുഭവിച്ചറിഞ്ഞ് ജനം ജനകീയ സര്‍ക്കാരിന്റെ എണ്ണമറ്റ വികസന, ജനക്ഷേമ പദ്ധതികള്‍, സാധാരണക്കാരെയും കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും ചേര്‍ത്തുപിടിച്ച നിലപാടുകള്‍, കാര്‍ഷിക, നിര്‍മാണ മേഖലയ്‍ക്ക് സമ്മാനിച്ച നിയമ സംരക്ഷണം, തദ്ദേശ സ്ഥാപനതല പദ്ധതികള്‍... ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത് വികസനവും പരിരക്ഷയും അനുഭവിച്ചറിഞ്ഞ ജനങ്ങളുടെ തണലിലാണ്. മുന്നണി ഇടപെടലിലൂടെ ജില്ലയിലേക്ക് സര്‍ക്കാരിന്റെ നിരന്തര ശ്രദ്ധപതിപ്പിച്ച് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രശ്‍നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടതിന്റെയും ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷത്തിന് പോലും നിഷേധിക്കാനാവാത്ത വികസന പരമ്പരകള്‍ക്കാണ് ജില്ല സാക്ഷിയായത്. ജില്ലയിലിന്ന് അരലക്ഷത്തിലേറെ സാധാരണക്കാര്‍ ഭൂവുടമകളാണ്, സ്വന്തമായൊരുതുണ്ട് ഭൂമിയില്ലാത്ത 55,000 പേരെ ഭൂവുടമകളാക്കാൻ പട്ടയമേളകളിലൂടെ സര്‍ക്കാരിന് സാധിച്ചു. തലചായ്‍ക്കാൻ ഇടമില്ലാത്ത കാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് ഇന്ന് വീടുണ്ട്. വിജ്ഞാനകേരളം കാമ്പയിനിലൂടെ 2200ഓളം യുവജനങ്ങള്‍ക്ക് തൊഴിലേകി. ഭൂമി സംബന്ധമായ നിയമക്കുരുക്കള്‍ അഴിക്കാൻ ഭൂ നിയമ ഭേദഗതിയും ചട്ടവും രൂപീകരിച്ചു.
വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്‍തു. ആരോഗ്യമേഖലയില്‍ ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് വികസനപാതയിലാണ്. ഗവ. നഴ്‍സിങ് കോളേജ്, ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജ്, അടിമാലി താലൂക്ക് ആശുപത്രിയില്‍ കാത്ത്‍ലാബ്, ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ടൂറിസം ഡെസ്റ്റിനേഷനുകള്‍, റോഡുകള്‍, പാലങ്ങള്‍, ഹൈടെക് സ്‍കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങി പ്രകടനപത്രികയില്‍ പറഞ്ഞതെല്ലാം പൂര്‍ത്തീകരിക്കുകയും തുടര്‍ന്നുമാണ് സര്‍ക്കാരും ഹൃദയപക്ഷവും കളത്തിലിറങ്ങുന്നത്. അതിദാരിദ്ര നിര്‍മാര്‍ജനത്തിലൂടെ പുതുജീവൻ നേടിയത് 2392 കുടുംബങ്ങള്‍. ഇത്തരമൊരു സര്‍ക്കാരിനെയല്ലാതെ മറ്റാരെ വീണ്ടും ഭരണമേല്‍പ്പിക്കും എന്ന ചോദ്യം ജില്ലയാകെ മാറ്റൊലിയാകുന്നു. ഒറ്റക്കെട്ടായ് മുന്നോട്ട് സര്‍വസന്നാഹങ്ങളുമായി മുന്നണി തെരഞ്ഞെടുപ്പിന് തയ്യാറാണ്. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെയും തീരുമാനിച്ചതോടെ ഇനി ചിട്ടയായ പ്രവര്‍ത്തനകാലം. പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകളിലേക്കും ധാരണയായി. ഇപ്പോഴും മുന്നണി ധാരണയില്ലാതെ ഓട്ടത്തിലാണ് യുഡിഎഫ്. അധികാരമോഹം കാരണം നേതാക്കള്‍ അങ്ങിങ്ങായി ചരടുവലികളാണ്. ചര്‍ച്ചകള്‍ ജില്ലവിട്ട് ഉന്നത നേതൃത്വങ്ങളിലേക്കും നീളുന്നു.









0 comments