വെറും ഒരു ചിരട്ടമതി, ഒറിജിനലിനെ വെല്ലും ശിൽപ്പങ്ങൾക്ക്

ആൽബിൽ ശിൽപ്പ നിർമാണത്തിൽ
ബേബിലാൽ
Published on Jul 20, 2025, 12:30 AM | 1 min read
രാജാക്കാട്
ഒറിജിനലിനെ വെല്ലുന്ന ശിൽപ്പങ്ങളൊരുക്കാൻ ആൽബിന് വെറും ചിരട്ടമതി. കെടിഎം ആർ സി മോഡൽ ബൈക്ക്, ഒരു കിടിലൻ എൻഡോർക്ക് മോഡൽ സ്കൂട്ടർ എല്ലാം രാജകുമാരി ഗവ. എച്ച്‌എസ്‌എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ആൽബിൻ ഷാജിയുടെ കരവിരുതിൽ പുതുപുത്തൻ മിനിയേച്ചറുകളാകും. വലിച്ചെറിയുന്ന ചിരട്ടകളിൽ ചെറിയ ഉളിയും, ഹാക്സോ ബ്ലേഡ് എന്നിവയൊക്കെ ഉപയോഗിച്ചാണ് ശിൽപ്പങ്ങൾക്ക് അഴകേകുന്നത്. ആദ്യം ചിരട്ടയിൽ കെടിഎം ബൈക്ക് ഉണ്ടാക്കി. ബൈക്ക് ഓടിക്കുന്ന ആളെക്കൂടി നിർമിച്ചു. സംഗതി വിജയിച്ചതോടെ നിർമിച്ച സ്കൂട്ടറിൽ സ്റ്റാൻഡ് ഉൾപ്പെടെ കണ്ടാൽ ഒറിജിനൽ തന്നെ. ഹാൻഡിൽ തിരിക്കാം. കാറിന്റെ, ലോറിയുടെയും പണികൾ പൂർത്തിയായി വരുന്നുണ്ട്. കെട്ടിട നിർമാണ ജോലികൾ ചെയ്യുന്ന അച്ഛൻ രാജാക്കാട് മുക്കുടിൽ പാരിക്കൽ ഷാജിയുടെ പിന്തുണയോടെ തടിയിലും ശിൽപ്പങ്ങൾ കൊത്താൻ തുടങ്ങി. ഇതിനിടെ വയലിൻ, കുഞ്ഞൻ ആമ, ദൂരേയ്‌ക്ക് നോക്കിയിരിക്കുന്ന മയിൽ എന്നിവ പൂർത്തിയായി. മരത്തിൽ ഓടിക്കയറുന്ന രണ്ട് കുരങ്ങൻമാരുടെ നിർമാണം പൂർത്തിയായി വരുന്നു. ശനിയും ഞായറും പഠന ഇടവേളകളിലും ആൽവിൻ ശിൽപ്പങ്ങളുടെ പണിപ്പുരയിലാണ്. മിൽമയിൽ ജോലി ചെയ്യുന്ന അമ്മ ബിൻസിയും, കുഞ്ഞനിയൻ ആൻസനും കട്ട സപ്പോർട്ടായി ഒപ്പമുണ്ട്. സ്‌കൂൾ പ്രവൃത്തി പരിചയമേളകളിൽ നിരവധി ട്രോഫികളും ആൽബിനെ തേടിയെത്തിയിട്ടുണ്ട്.









0 comments