അണിഞ്ഞൊരുങ്ങി അഞ്ചുരുളി

അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ തുരങ്കത്തിൽനിന്ന് ഇടുക്കി അണക്കെട്ടിൽ പതിക്കുന്ന ജലപാതം മൊബൈൽ ഫോണിൽ പകർത്തുന്ന സന്ദർശകർ

സ്വന്തം ലേഖകൻ
Published on Jul 18, 2025, 12:30 AM | 1 min read
കട്ടപ്പന
കാലവർഷത്തിൽ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രം കൂടുതൽ മനോഹരിയായി. ടണലിൽനിന്ന് കുത്തിയൊലിച്ച് ഇടുക്കി അണക്കെട്ടിൽ പതിക്കുന്ന ജലപാതം തന്നെ പ്രധാന കാഴ്ച. കാലവർഷം തുടരുന്നതിനാൽ ഇരട്ടയാർ ഡൈവേർഷൻ ഡാമിൽനിന്ന് വെള്ളം എത്തുന്ന തുരങ്കത്തിലെ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ടണൽമുഖത്ത് അടിയൊഴുക്ക് ശക്തമായതോടെ ഇവിടേയ്ക്ക് പ്രവേശിക്കുന്ന ഗേറ്റ് പൂട്ടിയിരിക്കുകയാണ്.
പ്രതിദിനം സ്വദേശികളും മറ്റ് ജില്ലകളിൽനിന്നുമായി നൂറുകണക്കിന് പേർ കേന്ദ്രത്തിലെത്തുന്നു. ഇടുക്കി ടൂറിസം സർക്യൂട്ടിലെ മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തുന്നവരിൽ ഏറെയും അഞ്ചുരുളിയിലെത്തിയാണ് മടക്കം. അവധി ദിനങ്ങളിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽപേർ സന്ദർശിക്കുന്നു. മധ്യവേനൽ അവധിക്കാലത്ത് ആയിരത്തിലേറെ ആളുകൾ ദിവസവും എത്തിയിരുന്നു. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിന്റെ വിദൂരക്കാഴ്ചകൾ ഏറെ പ്രിയതരമാണ്. മഴ തുടരുന്നതിനാൽ കൈത്തോടുകളിലെയും കട്ടപ്പനയാറിലെയും നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.
വനംവകുപ്പ് ഇക്കോ ടൂറിസം ആരംഭിച്ച അഞ്ചുരുളി മുനമ്പിലും സഞ്ചാരികളുടെ തിരക്കുണ്ട്. കാനനപാതയും മൂന്നുവശവും ഇടുക്കി ജലാശയത്താൽ ചുറ്റപ്പെട്ട മുനമ്പും നന്നങ്ങാടികളും വീരക്കലുകളുമടങ്ങുന്ന ചരിത്രശേഷിപ്പുകളുമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ച് വരെയാണ് മുനമ്പിലേക്ക് പ്രവേശനം.









0 comments