വാടകവീട് ഒഴിയാൻ ആവശ്യപ്പെട്ടതിന് ക്വട്ടേഷൻ; സ്ത്രീയുൾപ്പെടെ 4 പേർ അറസ്റ്റിൽ

പാർവതി, ആദിൽ, മുഹമ്മദ് സുഹൈൽ, ഫാസിൽ
തിരുവനന്തപുരം
വാടകവീട് ഒഴിയണമെന്ന ആവശ്യം നിരസിച്ചതോടെ പൊലീസിൽ പരാതി നൽകിയ വീട്ടുടമയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ സ്ത്രീ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തൃക്കണ്ണാപുരം പുല്ലവിളാകംവീട്ടിൽ സോമരാജിനെ ആക്രമിച്ച കേസിലാണ് ഇയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പാർവതി (33), പ്രാവച്ചമ്പലം കുളക്കോടിയൂർക്കോണം കോൺവന്റ് റോഡ് ആദിൽ മൻസിലിൽ ആദിൽ (22), പ്രാവച്ചമ്പലം പോപ്പുലർ ലൈൻ ഉസാമ മൻസിലിൽ മുഹമ്മദ് സുഹൈൽ (23), വള്ളക്കടവ് എയർ ഇന്ത്യ നഗർ ടിസി 33775ൽ ഫാസിൽ (22) എന്നിവരെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. വാടകവീട് ഒഴിയണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും മാറാത്തതിനെ തുടർന്നാണ് സോമരാജ് പൊലീസിൽ പരാതി നൽകിയത്. ഇയാളിൽനിന്ന് പാർവതി പലപ്പോഴായി മൂന്നുലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. പാർവതി സുഹൃത്തായ സുഹൈലിന് സോമരാജിനെ മർദിക്കാൻ 50,000 രൂപ ക്വട്ടേഷൻ നൽകുകയായിരുന്നു. കഴിഞ്ഞ 13ന് സുഹൈലും സംഘവും വീട്ടിൽ അതിക്രമിച്ചുകയറി സോമരാജിനെ ആക്രമിച്ചു. തലയ്ക്കും മുഖത്തും ചുറ്റികകൊണ്ടുള്ള അടിയേറ്റ് വീണ ഇയാളെ ഉപേക്ഷിച്ച് പ്രതികൾ മുങ്ങി. നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആക്രമിച്ചത് ആരാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല. പ്രതികൾ എത്തിയ സ്‌കൂട്ടറിനെക്കുറിച്ച് വിവരം ലഭിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇൻസ്‌പെക്ടർ ഷാജിമോൻ, സബ് ഇൻസ്‌പെക്ടർ അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.








0 comments