വേനൽക്കാല വൈദ്യുതി പ്രതിസന്ധി
മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി കെഎസ്‌ഇബി

സ്വന്തം ലേഖിക
Published on Jan 29, 2025, 09:12 AM | 1 min read
തിരുവനന്തപുരം: വേനലിൽ വൈദ്യുതി ഉപയോഗം വർധിക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിച്ച് കെഎസ്‌ഇബി. മുൻ വർഷങ്ങളിലേതിനേക്കാൾ വൈദ്യുതി ഉപയോഗം കൂടി. ഏപ്രിൽ, മെയ് മാസങ്ങളിൽ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് മുൻകൂട്ടിക്കണ്ടാണ് ഇടപെടൽ. അടിയന്തരമായി ആവശ്യമുള്ള വൈദ്യുതി ഹ്രസ്വകാല കരാർ, തിരിച്ചുകൊടുക്കാമെന്ന വ്യസ്ഥയിൽ വൈദ്യുതി വാങ്ങൽ (ബാങ്കിങ്/സ്വാപ്) വഴി ലഭ്യമാക്കുന്ന കരാർ എന്നിവയിലൂടെ വൈദ്യുതി വാങ്ങാനാണ് ശ്രമം.
ഫെബ്രുവരിയിൽ 200 മെഗാവാട്ട്, മാർച്ചിൽ 300 മെഗാവാട്ട്, ഏപ്രിലിൽ ആർടിസി അടിസ്ഥാനത്തിൽ 695 മെഗാവാട്ടും വൈദ്യുതി ഉപയോഗം കൂടിയ പീക് സമയത്തേക്ക് 355 മെഗാവാട്ട്, മേയിൽ 250 മെഗാവാട്ട് ആർടിസി അടിസ്ഥാനത്തിലും പീക് മണിക്കൂറുകളിലേക്ക് 355 മെഗാവാട്ട് വൈദ്യുതിയും ഹ്രസ്വകാല കരാറിലൂടെ നേടിയെടുക്കാനുള്ള ഇടപെടലും നടത്തുകയാണ്. വൈദ്യുതി കൈമാറ്റ കരാറടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ 325, മാർച്ചിൽ 650, ഏപ്രിലിൽ 903 മെഗാവാട്ട് വൈദ്യുതിയും ലഭ്യമാക്കും.
ദീർഘകാലാടിസ്ഥാനത്തിൽ ലഭ്യമാകുന്ന വൈദ്യുതിയും ഈ കാലയളവിൽ ലഭിക്കും.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനു പുറമെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാനുള്ള തീവ്രപരിശ്രമവുമുണ്ട്. 40 മെഗാവാട്ടിന്റെ തോട്ടിയാർ ജലവൈദ്യുത പദ്ധതിലൂടെയും 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയിലൂടെയും 100 മെഗാവാട്ട് ഉറപ്പിച്ചതും ആശ്വാസമാണ്.









0 comments