കൈപിടിച്ചു, അവർ കരകയറി

കവളപ്പാറ ദുരന്തബാധിതരായ ആദിവാസികൾക്ക് പോത്തുകല്ല് ഉപ്പട ഗ്രാമം റോഡിൽ നിര്‍മിച്ച വീടുകൾ
സി പ്രജോഷ് കുമാർ
Published on Jun 07, 2025, 12:15 AM | 1 min read
നിലമ്പൂർ
ദുരിതപ്പെയ്‌ത്തിൽ ജീവിതംമുങ്ങിയ രാത്രി ഇന്നും ഇവർക്ക് ഭീതിനിറഞ്ഞ ഓർമയാണ്. ഉരുൾപൊട്ടി ഇരമ്പിയാർത്തെത്തിയ മലവെള്ളം കവളപ്പാറയെന്ന മലയോരത്തിന്റെ ഹൃദയം തകർത്ത ദിനം. കവളപ്പാറയിലെ 59 ജീവൻ ഉരുൾ വിഴുങ്ങി. ഇതിൽ 11 പേരെ കാണാതായി. ജനിച്ചു വളർന്ന ഗ്രാമം മണ്ണുവിഴുങ്ങി. നിരാശ്രിതരായ ഒരു ജനതയ്‌ക്കുമുന്നിൽ സർക്കാർ തണലായി. അവരുടെ കരം പിടിച്ചു, ആത്മവിശ്വാസം പകർന്നു. മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിച്ചു. ദുരന്തത്തിന് അഞ്ചാണ്ട് പിന്നിടുമ്പോൾ സർക്കാർ സംവിധാനത്തിന്റെ ചിറകേറി നടത്തിയ അതിജീവന കഥയാണ് ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്ക് പറയാനുള്ളത്. മലവെള്ളത്തിൽ സർവവും ഒലിച്ചുപോയെങ്കിലും ഇവർക്ക് ആനക്കല്ലിൽ സുരക്ഷിത വാസസ്ഥലമൊരുക്കാൻ സംസ്ഥാന സർക്കാർ മുന്നിൽനിന്നു. 33 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി 12 ലക്ഷം രൂപവീതമാണ് അനുവദിച്ചത്. ഇതിൽ 10 ലക്ഷം പ്രളയ പുനരധിവാസത്തിന്റെ ഭാഗമായും രണ്ട് ലക്ഷം ആദിവാസി പുനരധിവാസ വികസന മിഷൻ ഫണ്ടിൽനിന്നുമാണ് നൽകിയത്. ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീടുവയ്‌ക്കാൻ ആറുലക്ഷവും വിനിയോഗിച്ചു. പുനരധിവാസ പ്രദേശത്ത് വൈദ്യുതിയും കുടിവെള്ളവുമെത്തിക്കാൻ മിഷൻ ഫണ്ടിൽ തുക അനുവദിച്ചു. ഉരുൾപൊട്ടലിൽ വീടും ഭൂമിയും പൂർണമായും നഷ്ടപ്പെട്ട 11ഉം ദുരന്തമേഖലയിലെ തുരുത്തിൽ വീടുണ്ടായിരുന്ന ആറും മലയിടിച്ചിൽ ഭീഷണി നേരിടുന്ന 16ഉം കുടുംബത്തെയാണ് പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. ഗുണഭോക്താക്കൾ നേരിട്ട് പോത്തുകല്ല് മൾട്ടി പർപ്പസ് കോ -ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ കരാർ നൽകിയത്. പോത്തുകല്ല് പഞ്ചായത്തിലെ ഉപ്പട ടൗണിനോട് ചേർന്ന ഉപ്പട ഗ്രാമം റോഡിൽ 3.57 ഏക്കറിൽ 30 വീടുകൾ പൂർത്തിയായി. എന്നാൽ, കോൺഗ്രസ് നേതാവ് പ്രസിഡന്റായ സൊസൈറ്റി മൂന്ന് വീടുകളുടെ നിർമാണം ഇനിയും പൂർത്തിയാക്കിയിട്ടില്ല.









0 comments