അണയാത്ത രക്തതാരകം

പി ടി ഉമ്മർ ചുള്ളിയോട്ടെ സഖാവ് കുഞ്ഞാലി സ്മാരക മന്ദിരത്തിന് മുന്നിൽ ഫോട്ടോ: മിഥുൻ അനില മിത്രൻ
സി പ്രജോഷ് കുമാർ
Published on May 30, 2025, 12:15 AM | 1 min read
നിലമ്പൂർ
ഉച്ചയ്‌ക്ക് ആകാശവാണി വാർത്ത കേട്ടാണ് സ. കുഞ്ഞാലി മരിച്ചവിവരം പി ടി ഉമ്മർ അറിയുന്നത്. വെടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഖാവ് ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്തിരിക്കുകയായിരുന്നു നാട്. അവരുടെ പ്രതീക്ഷകൾ അസ്‌തമിച്ചു. 1969 ജൂലൈ 28ന് 45–-ാം വയസിൽ ആ രക്തതാരം നിലച്ചു. ‘കുഞ്ഞാലി കുറച്ചുകാലംകൂടി ജീവിച്ചിരുന്നുവെങ്കിൽ ഏറനാടിന്റെ രാഷ്‌ട്രീയ ചരിത്രം മറ്റൊന്നാകുമായിരുന്നു’–- കുഞ്ഞാലിക്കൊപ്പം പ്രവർത്തിച്ച ഉമ്മറിന് സംശയമില്ല. ചെറിയ കുട്ടിയായിരിക്കുമ്പോഴേ കുഞ്ഞാലിയെന്ന പേര് ഉമ്മർ കേട്ടുതുടങ്ങി. കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിൽ അമ്പതുകളിൽ നടന്ന തരിശ് പ്രക്ഷോഭം, അറുപതുകളിലെ ഭൂസമരങ്ങൾ എന്നിവയുടെ കിഴക്കൻ ഏറനാട്ടിലെ നേതൃത്വം കുഞ്ഞാലിക്കായിരുന്നു. ആ ഇടപെടലുകൾ ആയിരക്കണക്കിന് മനുഷ്യരെ മണ്ണിന്റെ ഉടമകളാക്കി. തോട്ടം തൊഴിലാളിയായതോടെ ഉമ്മർ കുഞ്ഞാലിക്കൊപ്പം സംഘടനാ പ്രവർത്തനം തുടങ്ങി. 1965ൽ കുഞ്ഞാലി നിയമസഭയിൽ മത്സരിക്കുമ്പോൾ നിലമ്പൂർ മണ്ഡലത്തിൽ ആകെ 16 സിപിഐ എം അംഗങ്ങൾ മാത്രമാണുണ്ടായിരുന്നതെന്ന് ഉമ്മർ ഓർക്കുന്നു. പഞ്ചായത്തിൽ പ്രവർത്തിക്കാൻ നാലോ അഞ്ചോ സഖാക്കൾമാത്രം. എന്നിട്ടും, മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കുഞ്ഞാലി നിലമ്പൂരിന്റെ എംഎൽഎയായി. ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ നിയമസഭയിൽ എത്താനായില്ല. 1967ൽ ജയിലിൽ കിടന്നാണ് കുഞ്ഞാലി മത്സരിച്ചത്. അന്നും ജയിച്ചു. ജയിൽമോചിതനായ കുഞ്ഞാലിക്ക് ചാലിയാറിൽ നൽകിയ സ്വീകരണ യോഗത്തിന്റെ കൺവീനർ ഉമ്മറായിരുന്നു. 1969 ജൂലൈ 26ന് ചുള്ളിയോട്ടെ സിപിഐ എം ഓഫീസിൽനിന്ന് യോഗം കഴിഞ്ഞിറങ്ങിയ കുഞ്ഞാലിക്കുനേരെ എതിർവശത്തെ കോൺഗ്രസ് ഓഫീസിൽനിന്നാണ് വെടിയുതിർത്തത്. കുഞ്ഞാലിയെ കൊലപ്പെടുത്തി നാട്ടിൽ ഭയവും ഭീതിയും വളർത്തിയാണ് വലതുപക്ഷം മലയോരത്ത് വളർന്നത്. ചാലിയാർ പഞ്ചായത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റും ദീർഘകാലം സിപിഐ എം നിലമ്പൂർ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു ഉമ്മർ. എൺപതിൽ എത്തിനിൽക്കുന്നു. പ്രായാധിക്യത്താൽ പാർടി ചുമതലകളിൽനിന്ന് ഒഴിഞ്ഞു. നിലവിൽ സിപിഐ എം അകമ്പാടം ബ്രാഞ്ച് അംഗമാണ്.









0 comments