ഇ എം എസ് പറഞ്ഞത് ചരിത്രമായി

1946 ആഗസ്റ്റ് 20ന് ഇ എം എസ് ദേശാഭിമാനിയിൽ എഴുതിയ ‘ആഹ്വാനവും താക്കീതും’ ലേഖനം മലബാർ കാർഷിക കലാപത്തിന്റെ നൂറാം വാർഷിത്തിൽ പുനഃപ്രസിദ്ധീകരിച്ചപ്പോൾ
സി പ്രജോഷ്‌കുമാർ
Published on Sep 18, 2025, 01:32 AM | 1 min read
മലപ്പുറം
മാപ്പിള ലഹളയെന്ന് മുദ്രകുത്തി ബ്രിട്ടീഷ് ചരിത്രകാരന്മാരും അവരെ പിൻപറ്റിയവരും അപഹസി ച്ച മലബാർ ‘കലാപ'ത്തെ കർഷക സമരമായി അടയാളപ്പെടുത്തിയത് ഇ എം എസ് എന്ന ചരിത്ര പുരുഷൻ. വർഗീയ വിഭജനത്തിലേക്ക് വഴുതിവീഴുമായിരുന്ന പ്രചാരണങ്ങളെയും ചരിത്രാഖ്യാനങ്ങളെയും തടഞ്ഞത് ഇ എം എസിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലായിരുന്നു. മലബാർ കാർഷിക സമരത്തിന്റെ 25–ാം വാർഷികത്തിൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ആഹ്വാനവും താക്കീതും നിർണായക ചരിത്രരേഖയായി. നേതാക്കളെ അറസ്‌റ്റ് ചെയ്‌തും ‘ദേശാഭിമാനി'ക്ക് പിഴ ചുമത്തിയും ബ്രിട്ടീഷ് ഭരണകൂടം നടത്തിയ വേട്ടയാടലുകളെ അതിജീവിച്ച് നാടിന്റെ പോരാട്ടത്തിനൊപ്പം പാർടിയും പത്രവും അടിയുറച്ചുനിന്നു. 1946 ആഗസ്ത് 20നാണ് ‘1921ന്റെ ആഹ്വാനവും താക്കീതും' എന്ന പേരിൽ ‘ദേശാഭിമാനി' ലേഖനം പ്രസിദ്ധീകരിച്ചത്. കമ്യൂണിസ്‌റ്റ് പാർടി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഇ എം എസ്സാണ് അത് തയ്യാറാക്കിയത്. സമരത്തെ കാർഷിക കലാപമായി വിലയിരുത്തിയ ആദ്യ ചരിത്രരേഖ. സമരം മൗലികമായി ജന്മിത്തവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായിരുന്നു എന്ന് ലേഖനം അടിവരയിട്ടു. സമരം ചില ഘട്ടത്തിൽ വർഗീയ സംഘട്ടനത്തിലേക്ക് വഴുതിമാറിയതിനെ കുറ്റപ്പെടുത്തി. ലേഖനത്തെ വിമർശിച്ച് പിറ്റേന്ന് ‘മാതൃഭൂമി’ രംഗത്തെത്തി. അതിന് ഇ എം എസ് ദേശാഭിമാനിയിൽ മറുപടിയെഴുതി. പിറ്റേന്ന് ദേശാഭിമാനി കോഴിക്കോട് ഓഫീസ് പൊലീസ് കൈയേറി, പത്രം നിരോധിച്ചു. ഇ എം എസ്സിനെ അറസ്‌റ്റ് ചെയ്തു. മാതൃഭൂമിയും മലയാള മനോരമയും ഉൾപ്പെടെ വലതുപക്ഷ പത്രങ്ങളും വലതുപക്ഷ നേതാക്കളും വർഗീയ പ്രചാരണത്തിന് എരിവുപകർന്നപ്പോഴാണ് ഇ എം എസ് സാമൂഹിക വിശകലനത്തിലൂടെ അതിനെ പ്രതിരോധിച്ചത്. പിന്നീട് ചരിത്രകാരന്മാർ ഇൗ ചരിത്രസത്യത്തിന് അടിവരയിട്ടു. കലാപത്തിലേക്ക് നയിച്ച സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ കാരണങ്ങൾ കണ്ടെത്തി. കർഷകർക്കുമേൽ ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയ അധിക നികുതിയായിരുന്നു അസംതൃപ്‌തിക്ക് കാരണമെന്ന് വിലയിരുത്തി. വർഗീയ കലാപം ആളിക്കത്തിക്കാൻ അന്നത്തെ ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ നടന്ന നീക്കങ്ങൾക്ക് ഇ എം എസ്സിന്റെ ഇടപെടൽ പ്രതിരോധമായി മാറി. മലപ്പുറം മതസാഹോദര്യത്തിന്റെ വിളനിലമായി നിലകൊള്ളാൻ ഇ എം എസ് നടത്തിയ ഇടപെടലിന്റെ അടയാളമായി ഇൗ രേഖ ഇന്നും നിലനിൽക്കുന്നു.









0 comments