വികസനം വഴിവെട്ടിയ വഴിക്കടവ്

നാടുകാണി ചുരം റോഡ്
വി കെ ഷാനവാസ്
Published on Jun 10, 2025, 12:15 AM | 1 min read
എടക്കര
നീലഗിരി കുന്നിന്റെ താഴ്‌വരയിലെ മനോഹരമായ പ്രദേശമാണ് വഴിക്കടവ് പഞ്ചായത്ത്. കേരള–- തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശംകൂടിയാണിത്. 1969ൽ രൂപീകൃതമായ പഞ്ചായത്തിൽ 2011ലെ സെൻസസ് പ്രകാരം 47,322 ആണ് ജനസംഖ്യ. 22470 പുരുഷന്മാരും 24852 സ്ത്രീകളും. 114 ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തൃതി. വടക്ക് തമിഴ്നാട് നീലഗിരി ജില്ല, കിഴക്ക് മൂത്തേടം പഞ്ചായത്ത്, തെക്ക് പുന്നപ്പുഴ, പടിഞ്ഞാറ് എടക്കര പഞ്ചായത്തുമാണ് അതിർത്തി. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണിത്. 23 വാർഡുകളുണ്ട്.
രണ്ട് പഞ്ചായത്തിലെ ജനസംഖ്യയുള്ളതിനാൽ എൽഡിഎഫ് സർക്കാർ ഏറ്റവും കൂടുതൽ വികസനം എത്തിച്ച പഞ്ചായത്താണിത്. നാടുകാണി ചുരത്തിൽ കേരള അതിർത്തി പങ്കിടുന്ന 12 കിലോമീറ്റർ ഭാഗം മനോഹരമായ റോഡ് നിർമിച്ചു. മണ്ണിടിച്ചിൽ ഭീഷണി ചെറുക്കുന്ന സംരക്ഷണ ഭിത്തികളോടെയാണ് റോഡ് പൂർത്തീകരിച്ചത്.
മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തെ മികച്ച ആരോഗ്യകേന്ദ്രമാക്കി. സംസ്ഥാനതല അംഗീകാരവും ആശുപത്രിയെ തേടിയെത്തി. ഒമ്പത് വർഷം 43 കോടിയുടെ വികസന പദ്ധതികളാണ് പഞ്ചായത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. പഞ്ചായത്തങ്ങാടി പാലം (5 കോടി), മരുത കെട്ടുങ്ങൽ കരിയംതോട് പാലം (3.2 കോടി), എടക്കര–- മരുത റോഡ് (7 കോടി), പാലാട്–-- മാമാങ്കര റോഡ് (7 കോടി), വഴിക്കടവ് -–- ചക്കപ്പാടം റോഡ് (4.5 കോടി), നാരോക്കാവ് –- തണ്ണിക്കടവ് റോഡ് (1.5 കോടി), മരുത ഗവ. ഹൈസ്‌കൂൾ (3 കോടി), വനാതിർത്തിയിൽ സോളാർ വേലി (2 കോടി), പുഞ്ചക്കൊല്ലി അളയ്ക്കൽ വനത്തിലെ ആദിവാസി നഗർ വൈദ്യുതീകരണം (2.5 കോടി) എന്നിവ ഇതിൽ ചിലതുമാത്രം. ഇതിനുപുറമെ 6.67 കോടിക്ക് 37 ഗ്രാമീണ റോഡുകൾ, കുടിവെള്ളം, പാലിയേറ്റീവിന് വാഹനം, മുക്രാംപ്പൊട്ടി ഇരുമ്പുപാലം, സ്കൂളുകൾക്ക് കംപ്യൂട്ടർ എന്നിവയും നടപ്പാക്കി. വെണ്ടേക്കുംപൊട്ടി ഗവ. എൽപി സ്കൂളിന് ഒരുകോടി അനുവദിച്ചു. വഴിക്കടവ് മുണ്ട പാലാട് പഞ്ചായത്ത് ഗ്രൗണ്ട് നവീകരണത്തിന് ഒരുകോടി രൂപയാണ് ചെലവിട്ടത്. 7164 പേർക്കായി 1.14 ലക്ഷം രൂപ ഓരോ മാസവും സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ ഇനത്തിൽ വഴിക്കടവ് പഞ്ചായത്തിൽ വിതരണംചെയ്യുന്നുണ്ട്.









0 comments