പോളപ്പായലിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന കരകയറ്റി

വേമ്പനാട് കായലിലെ പോളപ്പായലിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന കരകയറ്റുന്നു
ചേര്‍ത്തല
വേമ്പനാട് കായൽപ്പരപ്പിലെ പോളപ്പായലില്‍ മണിക്കൂറുകളോളം കുടുങ്ങിയ രണ്ട് കക്കാ തൊഴിലാളികളെ അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്ന് കരകയറ്റി. തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാംവാര്‍ഡില്‍ പടിഞ്ഞാറെ കൂറ്റനാട് രാജേഷ് (43), ഗിരീഷ്‌ഭവനില്‍ ഗിരീഷ് (38) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തണ്ണീർമുക്കം കട്ടച്ചിറ കുണ്ടുവളവിന് വടക്ക് വേമ്പനാട് കായലില്‍ ലക്ഷ്‌മികരി പ്രദേശത്തായിരുന്നു സംഭവം. ബുധൻ പുലർച്ചെ അഞ്ചോടെയാണ് തൊഴിലാളികൾ യന്ത്രവൽകൃതവള്ളങ്ങളില്‍ കക്കാവാരാന്‍ പോയത്. കക്കാവാരി മടങ്ങുന്നതിനിടെ ഒന്പതരയോടെയാണ് കായൽപ്പരപ്പിൽ തിങ്ങിയ പോളപ്പായലില്‍ വള്ളങ്ങള്‍ കുടുങ്ങിയത്. ഒരുമണിക്കൂറിലേറെ പരിശ്രമിച്ചിട്ടും ഇവര്‍ക്ക് പുറത്തുകടക്കാന്‍ സാധിച്ചില്ല. തൊഴിലാളികൾ ഒച്ചയുണ്ടാക്കിയപ്പോഴാണ് പ്രദേശവാസികള്‍ അറിഞ്ഞത്. നാട്ടുകാർ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. പത്തരയോടെ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി. കരയില്‍നിന്ന് 100 മീറ്റോറളം അകലെ കിടന്നിരുന്ന വള്ളങ്ങള്‍ വലിയ റോപ്പ് മറ്റും ഉപയോഗിച്ച് വലിയ വള്ളത്തിന്റെ സഹായത്തോടെ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് കരയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ഒരുമണിക്കൂറോളം പരിശ്രമച്ചാണ് വള്ളത്തില്‍ കുരുങ്ങിയവരെ കരകയറ്റിയത്. അഗ്നിരക്ഷാസേന ചേര്‍ത്തല അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ശ്രീകുമാര്‍, ഗ്രേഡ് ഓഫീസര്‍ ആര്‍ മധു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ ആര്‍ രഞ്‌ജിത്ത്, എ എസ് സുധീഷ്, എസ് ഉണ്ണി, വി വിനീത്, ഹോംഗാര്‍ഡ് അനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തകസംഘത്തിൽ ഉണ്ടായിരുന്നു.









0 comments