ഓരോ പ്രവർത്തകനും സംഘാടകനായി
ഉള്ളുരുകുന്ന വേദനയും കരുത്താക്കി

കോട്ടയം പള്ളത്തുനിന്നെത്തിയ രാധയും കുടുംബാംഗങ്ങളും ആലപ്പുഴ വലിയചുടുകാട്ടിലെ വി എസ് അച്യുതാനന്ദന്റെ ചിതയ-്ക്കരികിൽ പുഷ-്പങ്ങൾ അർപ്പിക്കുന്നു
ആലപ്പുഴ
വി എസിന്റെ മരണവിവരമറിഞ്ഞതുമുതൽ സംസ്കാരച്ചടങ്ങുകൾ വരെ ഓരോ നിമിഷവും ഓരോ പ്രവർത്തകരും സ്വയം സംഘാടകരായി മാറിയ കാഴ്ചയാണ് കണ്ടത്. ആദ്യ ദിനംമുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ കാര്യങ്ങൾ കൈകാര്യംചെയ്തു. മൃതദേഹം ജില്ലാ അതിർത്തിയിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ആർ നാസർ ഏറ്റുവാങ്ങിയതിന് ശേഷം ബ്രാഞ്ച് മുതൽ വിവിധ ഘടകങ്ങളിലെ പ്രവർത്തകരുടെയും നേതൃനിരയുടെയുമുള്ള പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. ഒരു പൊതുസമ്മേളനമോ ദിവസങ്ങൾ നീളുന്ന പാർട്ടി പരിപാടികളേക്കാൾ വെല്ലുവിളി നേരിടേണ്ടതായിരുന്നു വിലാപയാത്രയും പൊതുദർശനങ്ങളും സംസ്കാരച്ചടങ്ങും. എന്നാൽ സ്വയം സംയമനംകൊണ്ടും നേതൃപാടവം കൊണ്ടും പ്രവർത്തകർ അവ കൈകാര്യംചെയ്തു. ഓരോ ഘട്ടത്തിലും ജില്ലാ സെക്രട്ടറിയുടെയും സെക്രട്ടറിയറ്റംഗങ്ങളുടെയും നിർദേശങ്ങൾ താഴെതട്ടുവരെ കൃത്യമായി എത്തിക്കുകയും പാലിക്കുകയുംചെയ്തു. ഏറെ വൈകി ബുധൻ രാവിലെ ആറോടെയാണ് മൃതദേഹം ഓച്ചിറയിലെത്തിയത്. കാത്തുനിന്നവർക്ക് മഴകൊള്ളാതെ കയറി നിൽക്കാൻ ഷെഡുകളൊരുക്കിയിരുന്നു. വൈകി വാഹനങ്ങളിലെത്തിയവർക്കും വി എസിനെ കാണാൻ സംവിധാനമൊരുക്കി. മൃതദേഹവുമായിഎത്തിയ വാഹനത്തിനും കൂടെയുള്ള മറ്റ് വാഹനങ്ങൾക്കും ബുദ്ധിമുട്ടുകളില്ലാതെ കടന്നുപോകാൻ റെഡ് വളണ്ടിയർമാരും പ്രവർത്തകരും പ്രത്യേകം ശ്രദ്ധിച്ചു. തിരക്ക് കാരണം മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും കഴിഞ്ഞു. ഉള്ളിൽ സങ്കടക്കടൽ അലതല്ലുമ്പോഴും എല്ലാവരും കാത്തിരുന്നു. വി എസിനെ കാണുന്നത് അവർക്കെത്രത്തോളം പ്രധാനമായിരുന്നോ അതേ പ്രാധാന്യമുൾക്കൊണ്ടായിരുന്നു മറ്റുള്ളവർക്ക് കാണാൻ അവസരമൊരുക്കിയതും സ്വയം നിയന്ത്രിച്ചതും. പാർട്ടിയുടേയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും ബുദ്ധിമുട്ടിലായവർക്ക് ഗതാഗത സംവിധാനവുമൊരുക്കി. പ്രിയ നേതാവിന്റെ മരണശേഷമുള്ള മുഴുവൻ പ്രവർത്തനങ്ങളിലും ചടങ്ങിലും പാർട്ടിയുടെ മികച്ച സംഘാടനത്തിനൊപ്പം എടുത്തു പറഞ്ഞ് ചേർത്തുവയ്ക്കേണ്ടതാണ് പ്രവർത്തകരുടെ അച്ചടക്കവും സംഘാടനവും.









0 comments