ഇത് പത്തരമാറ്റുള്ള സത്യസന്ധത

ഹരിപ്പാട്
നാലുമാസത്തിനിടെ നാലുതവണയാണ് കെഎസ്ആർടിസി കണ്ടക്ടർ സി വി ദീപയ്‌ക്കും ഡ്രൈവർ പി എസ് ജയനും ബസിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ വീണുകിട്ടുന്നത്. ഇത്തവണ കിട്ടിയത് സ്വർണ്ണ ചെയിൻ. വീണുകിട്ടിയ സ്വർണാഭരണം ജീവനക്കാർ ഉടമയ്ക്ക് കൈമാറി. കണ്ടക്ടർ ദീപയ്‌ക്ക് സീറ്റിനടിയിൽനിന്നാണ് ആഭരണം ലഭിച്ചത്. ആഭരണം ഡിപ്പോയിൽ നൽകാനിരിക്കെയാണ് എടത്വ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ദീപയെ വിളിക്കുന്നതും ചെയിൻ നഷ്‌ടപ്പെട്ട യുവതി എത്തിയതായി അറിയിക്കുന്നതും. ഹരിപ്പാട് ഡിപ്പോയിലെത്തിയ ഉടമ തലവടി മകരച്ചാൽ കൃഷ്ണകുമാരി അശോകിന് ഡിപ്പോ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ശരത് ചന്ദ്രന്റെ സാന്നിധ്യത്തിൽ ദീപയും ഡ്രൈവർ ജയനും ചേർന്ന് ആഭരണം കൈമാറി.
ഹരിപ്പാടുനിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ വണ്ടാനത്തുവച്ച് വീണുകിട്ടിയ ഒരു പവനോളം തൂക്കമുള്ള ആഭരണത്തിന് ഇതുവരെ ഉടമസ്ഥൻ എത്തിയിട്ടില്ല. ഇതൊഴിച്ച് മറ്റുള്ളവയെല്ലാം ഉടമസ്ഥരിൽ എത്തിച്ചു.
കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി അംഗമാണ് ചെറുതന സ്വദേശിയായ പി എസ് ജയൻ. കരുനാഗപ്പള്ളി സ്വദേശിയായ സി വി ദീപ അസോസിയേഷൻ പ്രവർത്തകയാണ്. ഇരുവരെയും കെഎസ്ആർടിസി എംപ്ലോയീസ് അസോ. സിഐടിയു ഹരിപ്പാട് യൂണിറ്റ് യോഗം അഭിനന്ദിച്ചു.









0 comments