ഒൗട്ട്‌ലെറ്റുകൾ സ്ഥാപിക്കാനും കുടുംബശ്രീ
കോളടിച്ച് കോഴിക്കർഷകർ വരുമാനം 12.84 ലക്ഷം കൂടി


സ്വന്തം ലേഖകൻ
Published on Oct 30, 2025, 01:02 AM | 1 min read
ആലപ്പുഴ
കേരള ചിക്കന് കൂടുതൽ ഫാമുകൾ ആരംഭിച്ച് ഒൗട്ട്‌ലെറ്റുകൾ തുടങ്ങാൻ കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയിൽ ഒമ്പത് ഫാമുകളാണ്. 20 ഫാമുകൾ പ്രവർത്തിപ്പിച്ച് ആറ് വിപണന ഒൗട്ട്‌ലെറ്റുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ കേരള ചിക്കന് ഒൗട്ട്‌ലെറ്റുകളില്ല. കൊല്ലം, എറണാകുളം, ജില്ലകളിലാണ് വിതരണംചെയ്യുന്നത്. നീലംപേരൂരിൽ ആരംഭിക്കുന്ന ഒൗട്ട്‌ലെറ്റിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ഫാമും ഒൗട്ട്‌ലെറ്റുകളും ആരംഭിക്കാൻ കർഷകർക്ക് ജില്ലാ മിഷനെ സമീപിക്കാം. 2024–25 ൽ 3,95,215 രൂപയാണ് ജില്ലയിലെ കർഷകർക്ക് വരുമാനമായി ആകെ ലഭിച്ചത്. ഇൗ വർഷം ഇതുവരെ 16,79,321 രൂപ നേടാനായി. 12,84,106 രൂപയുടെ വർധന. ഫാമുകളിൽ വർഷം 1,38,000 കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്നു. ഏകദേശം 2,76,000 കിലോ ഇറച്ചിയാണ് ഉൽപ്പാദിപ്പിക്കുന്നത്. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ എന്നിവ സൗജന്യമായി നൽകും. വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കേരള ചിക്കൻ ഔട്ട്‌ലെറ്റ് വഴി വിപണനംചെയ്യും. ഇറച്ചിക്കോഴി വിലവർധനയ്‌ക്ക് പരിഹാരം കണ്ടെത്തുക, നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കിയത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന. നേരത്തെ ഫ്രോസൺ ചിക്കൻ കറികട്ട് മാത്രമാണ് കേരള ചിക്കൻ ബ്രാൻഡിൽ ലഭിച്ചിരുന്നത്. ബിരിയാണി കട്ട്, ഡ്രംസ്റ്റിക്, ചിക്കൻ ബ്രസ്‌റ്റ് എന്നിവയും മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും വിപണിയിലെത്തിയതോടെ മറ്റ് ജില്ലകളിൽ ചിക്കന് ആവശ്യക്കാരും ഉൽപ്പാദനവും കൂടി. ഒൗട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതോടെ അംഗങ്ങൾക്ക് മികച്ച വരുമാനമുണ്ടാക്കാനാണ് ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്.









0 comments