സര്‍ക്കാര്‍ ഇടപെടലിന് പിന്തുണയേകി ജനങ്ങൾ
ആധികൾ അകന്നോണം


ഫെബിൻ ജോഷി
Published on Sep 05, 2025, 12:07 AM | 1 min read
ആലപ്പുഴ
ഓണക്കാല വിപണിയിലെ വില നിയന്ത്രിക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളെ ഏറ്റെടുത്ത കേരളം ഇക്കുറി ആധികളില്ലാതെയാണ് ഓണമുണ്ണുന്നത്. സപ്ലൈകോയും കൺസ്യൂമർഫെഡും ജില്ലയിലെ ഓണം വിപണികളിലൂടെ നടത്തിയ വിൽപ്പന 9.64 കോടിയുടെതാണ്. സർക്കാരിന്റെ ഓണക്കിറ്റുകൾക്ക് പുറമേ സപ്ലൈകോയും സഹകരണവകുപ്പിന്റെ സഹകരണത്തോടെ കൺസ്യൂമർഫെഡും വിപണിയിൽ നടത്തിയ പ്രത്യക്ഷ ഇടപെടലുകൾ മലയാളികൾ ഏറ്റെടുത്തതായി തെളിയിക്കുന്നതാണ് ജില്ലയിലെയും കണക്കുകൾ. 31ന് ആരംഭിച്ച സപ്ലൈകോയുടെ 10 ഓണം ഫെയറുകളിലൂടെ മാത്രം സെപ്‌തംബർ മൂന്നുവരെ 1,25,45,205 രൂപയുടെ വിൽപ്പന നടത്തി. ജില്ലാതലത്തിലും എല്ലാ മണ്ഡലങ്ങളിലും ഒന്നുവീതമായിരുന്നു ഓണം ഫെയർ. ജില്ലയിലെ 44 മാവേലി സ്‌റ്റോറുകൾ, 46 സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, 11 മാവേലി സൂപ്പർ സ്‌റ്റോറുകൾ, രണ്ട് പീപ്പിൾസ് ബസാർ എന്നിവയിലൂടെയും ശബരി ഉൽപ്പന്നങ്ങളും സബ്‌സിഡി ഉൽപ്പന്നങ്ങളും എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങളും സപ്ലൈകോ ഓണം ഫെയറുകളിലൂടെ വലിയ വിലക്കുറവിൽ ജനങ്ങളിലെത്തി. സപ്ലൈകോ ഓണംഫെയറുകളിലെ ഹോർട്ടികോർപ്പ് വിൽപ്പന സ്റ്റാളുകളിൽനിന്ന് പ്രാദേശിക കർഷകരിൽനിന്ന് സംഭരിക്കുന്നതുൾപ്പെടെ ആവശ്യമായ മുഴുവൻ പച്ചക്കറികളും ലഭ്യമാക്കി. 104 സഹകരണ വിപണികളിലൂടെയും 14 ത്രിവേണി സ്‌റ്റോറുകളിലൂടെയുമായിരുന്നു കൺസ്യൂമർഫെഡിന്റെ വിപണി ഇടപെടൽ. 8,39,24,124 രൂപയുടെ വിൽപ്പനയാണ് ഇവിടങ്ങളിൽ ആഗസ്‌ത് 26 മുതൽ സെപ്‌തംബർ മൂന്ന് വരെ നടന്നത്. 4,74,86,844 രൂപയുടെ സബ്‌സിഡി സാധനങ്ങളും 3,64,37,279 രൂപയുടെ നോൺ സബ്‌സിഡി സാധനങ്ങളുമാണ് കൺസ്യൂമർഫെഡ് വിപണിയിൽ എത്തിച്ചത്.









0 comments