ചെങ്കടലിൽ പത്തിയൂർ സ്വദേശിയെ ഹൂതികൾ ബന്ദിയാക്കി

അനിൽകുമാർ

സ്വന്തം ലേഖകൻ
Published on Jul 17, 2025, 01:19 PM | 1 min read
കായംകുളം
ചെങ്കടലിൽ മുക്കിയ കപ്പലിൽ അകപ്പെട്ട മലയാളിയെ ഹൂതികൾ ബന്ദിയാക്കി. എന്റർനിറ്റി സി എന്ന കപ്പലിലെ സെക്യൂരിറ്റി ജീവനക്കാരൻ പത്തിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ശ്രീജാലയത്തിൽ അനിൽകുമാറിനെയാണ് ബന്ദിയാക്കിയത്. ഫെബ്രുവരി 22നാണ് പാലക്കാട്ടെ ഏജൻസി മുഖേന ഗ്രീക്കിലെ സീ ഗാർഡൻ മാരിടൈം സെക്യൂരിറ്റി കമ്പനിയിൽ അനിൽകുമാർ ജോലിയിൽ പ്രവേശിച്ചത്. ജൂലൈ ഏഴിന് സെമാലിയയിൽനിന്ന് തിരിച്ച് ചെങ്കടൽ വഴി വരുമ്പോൾ ഹൂതികൾ കപ്പൽ ആക്രമിച്ചു. ആക്രമണത്തിൽ കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന കന്യാകുമാരി സ്വദേശി രക്ഷപ്പെട്ട് നാട്ടിൽ എത്തിയതായി വിവരം ലഭിച്ചു. എന്നാൽ അനിൽകുമാറിനെ ഹൂതികൾ ബന്ദിയാക്കി. സംഭവം വിദേശമാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ അനിൽകുമാറിന്റെ വീട്ടിലെത്തി വിവരം ശേഖരിച്ചു. സഭവം മുഖ്യമന്ത്രി പിണറായി വിജയന്റെയും ജോൺ ബ്രിട്ടാസ് എംപിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും, സഹായം അഭ്യർഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകുകയുംചെയ്‌തു. യു പ്രതിഭ എംഎൽഎയും ഇടപെട്ടിട്ടുണ്ട്.









0 comments