ആ ശബ്ദത്തിൽ ഞാനറിഞ്ഞു; അടിയന്തരാവസ്ഥ അവസാനിച്ചു

ആലപ്പുഴ വലിയചുടുകാട്ടിലെ വി എസ് അച്യുതാനന്ദന്റെ ചിതയ്ക്കരികിൽ പുഷ-്പചക്രം സമർപ്പിക്കുന്ന വി എസ് ചന്ദ്രനും സുഹൃത്ത് എൻ ചിത്രഞ്ജനും
ആലപ്പുഴ
‘അടിയന്തരാവസ്ഥ അവസാനിച്ചുവെന്ന് ഞാനറിഞ്ഞത് ആ ശബ്ദത്തിലൂടെയായിരുന്നു. പിന്നീട് നീട്ടിയും കുറുക്കിയുമുള്ള ആ ശബ്ദം കേൾക്കാൻ ഒരുപാട് നടന്നിട്ടുണ്ട്’. കൈതവന ശ്രീരുദ്രയിൽ വി എസ് ചന്ദ്രൻ വലിയചുടുകാടിലെത്തിയത് നിറയെ ഓർമകളുമായി. 1977ൽ കണിയാംകുളത്ത് പാർടി ലോക്കൽ കമ്മിറ്റി ഓഫീസിനുമുന്നിൽ ചന്ദ്രൻ ചായക്കട നടത്തിയിരുന്നു. അന്ന് ജീപ്പിൽ വന്നിറങ്ങിയ വി എസ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു ‘അടിയന്തരാവസ്ഥ അവസാനിച്ചു’. പത്ര, ദൃശ്യ മാധ്യമങ്ങളൊന്നും സജീവമാകാത്ത അന്ന് ആ വാർത്ത ഞാനറിഞ്ഞത് വി എസിലൂടെയാണെന്ന് ചന്ദ്രൻ പറയുന്നു. വ്യാഴാഴ്ച കണ്ടുനിന്നവരോടെല്ലാം വി എസിനെപ്പറ്റി പറഞ്ഞു. ചിതയ്ക്കരികിലെ തിരക്ക് ഒഴിഞ്ഞപ്പോൾ കൈയിൽ കരുതിയ റീത്ത് സമർപ്പിച്ചു. കൈകൾ ഉയർത്തി കരഞ്ഞുകൊണ്ട് മുദ്രാവാക്യം വിളിച്ചു. ഭാര്യ ജ്ഞാനമ്മയുടെ അച്ഛൻ കെ ദാസൻ വി എസിനൊപ്പം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ‘ഞങ്ങളുടെ വിവാഹത്തിൽ വി എസിന് പങ്കെടുക്കാൻ സാധിച്ചില്ല. കല്യാണത്തിന് വരാത്തതിൽ അച്ഛന് വലിയ ദു:ഖമായെന്നറിഞ്ഞ വി എസ് രണ്ടു ദിവസത്തിന് ശേഷം 1981 സെപ്തംബർ മൂന്നിന് ഞങ്ങളെ കാണാനെത്തി. അന്ന് ഞങ്ങളെ രണ്ടു പേരെയും ചേർത്ത് പിടിച്ചപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു’– ചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സുഹൃത്ത് എൻ ചിത്രഞ്ജനൊപ്പമാണ് ചന്ദ്രൻ ചുടുകാടിലെത്തിയത്.









0 comments