ട്രോളിങ് നിരോധനം
അവസാനഘട്ട ഒരുക്കത്തിൽ ഫിഷറീസ് വകുപ്പ്

ട്രോളിങ് നിരോധനം

സ്വന്തം ലേഖകൻ
Published on Jun 05, 2025, 03:00 AM | 1 min read
ആലപ്പുഴ
ട്രോളിങ് നിരോധനത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങളിൽ ഫിഷറീസ് വകുപ്പ്. ഒമ്പതിന് അർധരാത്രി 12 മുതൽ ജൂലൈ 31 അർധരാത്രി 12 വരെയാണ് നിരോധനം. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കലക്‌ടർ അധ്യക്ഷനായി വ്യാഴാഴ്‌ച കലക്‌ടറേറ്റിൽ യോഗം ചേരും. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിത്തുടങ്ങി. നിരോധന കാലഘട്ടത്തിൽ മത്സ്യത്തൊഴിലാളികൾക്ക് റേഷൻ നൽകാൻ വിവരങ്ങൾ ശേഖരിച്ചു. തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിച്ചിരുന്നു. കടൽ പ്രക്ഷുബ്‌ധമാകുന്ന സമയമായതിനാൽ ജില്ലയിൽ ട്രോളിങ് നിരോധന കാലത്ത് രക്ഷാപ്രവർത്തനത്തിനായി രണ്ടുവീതം എഫ്‌ആർബി ബോട്ടുകളും വള്ളങ്ങളും ഒമ്പതിന് ലഭ്യമാക്കും. നിരോധന കാലയളവിൽ അന്യസംസ്ഥാന വള്ളങ്ങൾ കേരളതീരം വിട്ടുപോകണം. എല്ലാ വള്ളങ്ങൾക്കും രജിസ്ട്രേഷൻ, ലൈസൻസ് എടുത്തിരിക്കണം. മത്സ്യബന്ധനത്തിന് പോകുന്നവർ ആധാർ കാർഡ്, രജിസ്ട്രേഷൻ, ലൈസൻസ് എന്നിവയുടെ പകർപ്പ് വള്ളത്തിൽ സൂക്ഷിക്കണം. അന്യസംസ്ഥാന വള്ളങ്ങളെ തിരിച്ചറിയാനായി കേരള രജിസ്ട്രേഷൻ വള്ളങ്ങൾ കളർകോഡ് പാലിക്കണം. വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ വിൽപനയ്ക്കായോ വളത്തിനായോ പിടിക്കുന്നത് നിരോധിച്ചു. മത്സ്യബന്ധനത്തിൽ ഇൻബോർഡ് വള്ളത്തോടൊപ്പം ഒരു ക്യാരിയർ വള്ളം മാത്രമേ അനുവദിക്കൂ. പകർച്ചവള്ളങ്ങളിൽ മത്സ്യം കൊണ്ടുവരാൻ പാടില്ല. പരമ്പരാഗത വള്ളങ്ങൾ ഒറ്റക്കും ഇരട്ടയായും നടത്തുന്ന ട്രോളിങ് നിരോധിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ മത്സ്യബന്ധനത്തിന് നിയോഗിക്കുന്ന യാനം ഉടമകൾ അവരുടെ വിവരങ്ങൾ നിർബന്ധമായും ഫിഷറീസ് സ്‌റ്റേഷനിൽ അറിയിക്കണം.









0 comments