ആശങ്കകൾ ഒഴിഞ്ഞു, അവൾ സാധാരണജീവിതത്തിലേക്ക്

ചാരുംമൂട് ആദിക്കാട്ടുകുളങ്ങരയിൽ അച്ഛന്റെയും രണ്ടാനമ്മയുടെയും മർദനത്തിന് ഇരയായ നാലാം ക്ലാസുകാരിയെ മന്ത്രി വീണാ ജോർജ് സന്ദർശിക്കുന്നു
ചാരുംമൂട്
മാതാപിതാക്കളുടെ ക്രൂരമർദനത്തിനിരയായി മലയാളക്കരയുടെ ആകെ സങ്കടമായിമാറിയ ആദിക്കാട്ടുകുളങ്ങരയിലെ നാലാംക്ലാസുകാരി സാധാരണജീവിതത്തിലേക്ക്. താമരക്കുളത്തെ ബന്ധുവീട്ടിൽനിന്ന് ആദിക്കാട്ടുകുളങ്ങരയിലെ കുടുംബവീട്ടിലേക്ക് കുട്ടിയുടെ ആഗ്രഹപ്രകാരം അമ്മൂമ്മയോടൊപ്പം ഞായർ രാവിലെ 7.30ന് പോയി. ആദിക്കാട്ടുകുളങ്ങര മദ്രസയിൽ രാവിലെ പരീക്ഷ എഴുതിയശേഷമാണ് കുടുംബവീട്ടിലേക്ക് പോയത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാ ജോർജ്, എം എസ് അരുൺകുമാർ എംഎൽഎ അടക്കമുള്ളവർ നൽകിയ പിന്തുണയും കരുതലും കുട്ടിയുടെ ആത്മവിശ്വാസം കൂട്ടി. സംഭവം അറിഞ്ഞ് ഓടിയെത്തിയ മന്ത്രിമാർ അടക്കമുള്ളവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് കുട്ടിയുടെ അച്ഛന്റെ അമ്മ പറഞ്ഞു. താൻ എഴുതിയ കവിതകൾ പ്രകാശിപ്പിക്കാനുള്ള എഴുത്തുവഴിയിലാണ് അവൾ. മന്ത്രി വീണാ ജോർജ് സന്ദർശിച്ചപ്പോൾ നോട്ട്ബുക്കിൽ കുറിച്ചിട്ട കവിതകൾ കുട്ടി മന്ത്രിയെ കാണിച്ചിരുന്നു. തന്റെ അമ്മയ്‌ക്കായി എഴുതിയ "തൊട്ടിയിലാട്ടാറുണ്ടുമ്മ’ എന്ന കവിത വായിച്ചപ്പോൾ മന്ത്രിക്ക് ശബ്‌ദമിടറി.. കണ്ണുനിറഞ്ഞു. കുട്ടിയെ ചേർത്തുപിടിച്ചു പറഞ്ഞു – ‘നമുക്ക് ഈ കവിതകൾ പ്രസിദ്ധീകരിക്കണം'. ആ വാക്കിന്റെ ആവേശത്തിലാണ് കുട്ടി.









0 comments