ഭക്ഷണം കഴിച്ച് ആഘോഷം ദുരന്തനാളിലും ധൂർത്ത്

കെ എ അനിൽകുമാർ
Published on Nov 20, 2025, 09:25 PM | 1 min read
മേപ്പാടി ദുരിതബാധിതരായ നിരാലംബർക്ക് പഞ്ചായത്ത് പുഴുവരിച്ച ഭക്ഷ്യധാന്യം വിതരണം ചെയ്തപ്പോൾ ഭരണസമിതി അംഗങ്ങൾ ആർഭാട ഭക്ഷണം കഴിച്ച് ആഘോഷിക്കുകയായിരുന്നു. ദുരന്തനാളിൽ ഒരുനേരം അധികൃതർ കഴിച്ച ഭക്ഷണത്തിന്റെ തുക 13,458 രൂപയാണ്. സർവതും നഷ്ടമായവർക്ക് പഞ്ചായത്ത് നൽകിയ പൂഴുവരിച്ച ഭക്ഷ്യധാന്യം കഴിച്ച് കുട്ടികളടക്കമുള്ളവർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുമ്പോഴായിരുന്നു ഭരണസമിതി അംഗങ്ങളുടെ ധൂർത്ത്. വാടക വീടുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഏൽപ്പിച്ചത് പഞ്ചായത്തിനെയാണ്. ഏറ്റുവാങ്ങി ഗോഡൗണായ കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചതല്ലാതെ യഥാസമയം വിതരണം ചെയ്യാൻ തയ്യാറായില്ല. ആസൂത്രണമില്ലാതെ തോന്നുന്നപോലെയായി വിതരണം. അപ്പോഴേക്കും അവയിലേറെയും ഉപയോഗശൂന്യമായി. കുന്നമ്പറ്റയിലെ വാടക വീടുകളിൽ കഴിയുന്നവരാണ് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ ലഭിച്ചതുമൂലം ഏറെ ദുരിതം നേരിട്ടത്. കുട്ടികളടക്കം നിരവധിപേർ ഛർദിയും വയറിളക്കവും പിടിപെട്ട് ആശുപത്രിയിലായി. വൻ പ്രതിഷേധമാണ് പഞ്ചായത്തിനെതിരെ ഉയർന്നത്. സിപിഐ എം പ്രവർത്തകർ നടത്തിയ പരിശോധനയിൽ പുഴുവരിച്ച ചാക്കുകണക്കിന് അരിയും മറ്റ് സാധനങ്ങളും കണ്ടെത്തി. പലതും എലികൾ നശിപ്പിച്ചു. ഇത് കഴിച്ച് ആശുപത്രിയിലായവർ ഭാഗ്യം കൊണ്ടാണ് വീണ്ടുമൊരു ദുരന്തത്തിൽനിന്ന് തിരിച്ചുവന്നത്. ഭരണസമിതി മുമ്പാകെ എൽഡിഎഫ് അംഗങ്ങൾ ഒരു ബിൽ ഉയർത്തി. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മറവിൽ ഭരണസമിതി അംഗങ്ങൾ കഴിച്ച ഭക്ഷണത്തിന്റേതായിരുന്നു ബിൽ. ഒരു തവണത്തെ ഭക്ഷണച്ചെലവ് 13,458 രൂപ.








0 comments