ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയിൽ 74.95 കോടിയുടെ നിർമാണം
വണ്ടറാകും വാട്ടർലാൻഡ്

ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയിൽ ബീച്ചിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ രൂപരേഖ
ആലപ്പുഴ
ആലപ്പുഴയെ ലോക ജലവിനോദസഞ്ചാര ഭൂപടത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിക്ക് തുടക്കമാകുന്നു. ടൂറിസം മേഖലയിൽ ജില്ലയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയിൽ 74.95 കോടിയുടെ നിർമാണങ്ങളാണ് നടപ്പാക്കുന്നത്. സ്വദേശ് ദർശൻ -രണ്ടിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വായ്പയായാണ് തുക അനുവദിച്ചത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡാണ് നോഡൽ ഏജൻസി. പദ്ധതിയുടെ പ്രഥമയോഗം കലക്ടർ അലക്സ് വർഗീസിനെ അധ്യക്ഷതയിൽ ചേർന്നു. ആലപ്പുഴ ബീച്ച് വികസനം, കനാൽ പുനരുദ്ധാരണം, കായൽ തീരത്തുള്ള ക്രൂയിസ് ടെർമിനൽ എന്നിവ കോർത്തിണക്കിയുള്ള പദ്ധതി ജില്ലയിലെ ബീച്ച്–കായൽ ടൂറിസത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യംവയ്ക്കുന്നത്. വാട്ടർ ഫൗണ്ടേൻ, കിയോസ്കുകൾ, റസ്റ്റോറന്റുകൾ, വിശ്രമ മുറികൾ, ഓപ്പൺ സ്റ്റേജ് എന്നിവ നിർമിക്കും. കനാൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്ലാസ, ബോട്ട് ഡെക്ക്, ബോട്ട് ജെട്ടിയുടെ പുനരുദ്ധാരണം, അമിനിറ്റിസ് എന്നിവ ഒരുക്കും. കായലിനോട് ചേർന്ന് നിർമിക്കുന്ന ഇന്റർനാഷണൽ ക്രൂയിസ് ടെർമിനലിൽ ബോട്ട് ടെർമിനൽ കഫറ്റീരിയ, ബോട്ട് ഡക്കുകൾ എന്നിവയും നിർമിക്കും. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം എന്നിവർ യോഗത്തിൽ സംസാരിച്ചു. 2026 ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കും. വിവിധ വകുപ്പുകളുടെ അനുമതികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ജില്ലയുടെ ടൂറിസം വികസനത്തിന്റെ മാസ്റ്റർ പ്ലാനിലെ ആദ്യഘട്ടമായി പദ്ധതി മാറുമെന്ന് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ച് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. മനോജ് കുമാര്‍ കിനി പറഞ്ഞു. യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.








0 comments