ജനം ദുർഗന്ധത്താൽ വലയുന്നു
പറവൂർ ചന്തയിൽ പച്ചക്കറി മാലിന്യമല

കഴിഞ്ഞ ചന്തദിനത്തിനു ശേഷം പറവൂർ ചന്തയിൽ അങ്ങിങ്ങായി കുന്നുകൂടി കിടക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾ
പറവൂർ
പറവൂർ ചന്തയും പരിസരവും മാലിന്യക്കൂമ്പാരമായി. മഴ പെയ്തതോടെ പച്ചക്കറിമാലിന്യങ്ങളും വെള്ളവും നിറഞ്ഞ് നടക്കാൻപറ്റാത്ത അവസ്ഥയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പച്ചക്കറിച്ചന്ത. ചന്തയുടെ പ്രവർത്തനം കഴിഞ്ഞാൽ വൈകിട്ടോടെ പച്ചക്കറി അവശിഷ്ടങ്ങൾ നഗരസഭ മാറ്റാറാണ് പതിവ്.
എന്നാൽ, കഴിഞ്ഞ ചന്തയ്ക്കുശേഷമുള്ള പച്ചക്കറിമാലിന്യങ്ങളും മറ്റും കുന്നുകൂടിക്കിടക്കുകയാണ്. രണ്ടു ദിവസമായി മഴ പെയ്തതോടെ ഇവ ചീഞ്ഞ് ദുർഗന്ധമായി. വെള്ളിയാഴ്ച ചന്തയിലെത്തുന്നവർക്ക് മൂക്കുപൊത്തി മാത്രമെ സാധനങ്ങൾ വാങ്ങാനാകൂ. മാത്രമല്ല സമീപത്തുള്ള കാന വൃത്തിയാക്കിയിട്ടും നാളേറെയായി. അതിൽനിന്നുള്ള അസഹനീയ ദുർഗന്ധംകൂടിയാകുമ്പോൾ ജനം വലയുമെന്നുറപ്പാണ്.
ചന്ത കഴിഞ്ഞാൽ അന്നുതന്നെ അവിടം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതാണെങ്കിലും നഗരസഭാ ഭരണാധികാരികൾ കേട്ടഭാവം നടിക്കുന്നില്ലെന്ന് വാർഡ് കൗൺസിലർ എം കെ ബാനർജി പറഞ്ഞു. കച്ചവടക്കാർക്കും ജനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പച്ചക്കറിമാലിന്യം കുന്നുകൂടിയത് നീക്കം ചെയ്യണമെന്നും, അല്ലെങ്കിൽ സമരം നടത്തുമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു), മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി), മാർക്കറ്റ് ഭാരവാഹികളായ സി എ രാജീവ്, അജി മാട്ടുമ്മൽ എന്നിവർ ആവശ്യപ്പെട്ടു.








0 comments