റോഡല്ല ചെളിക്കുളം

ചേരാനല്ലൂരിൽ ദേശീയപാത 66 തകർന്നു ചെളിനിറഞ്ഞനിലയിൽ ഫോട്ടോ / വി കെ അഭിജിത്ത്
കൊച്ചി
കനത്ത മഴയിൽ ഇടപ്പള്ളിമുതൽ വാരപ്പുഴവഴിയുള്ള ദേശീയപാത 66 തകർച്ചയിൽ. ആറുദിവസമായി പെയ്യുന്ന മഴയിൽ പാത ചെളിക്കുളമായി. ഇടപ്പള്ളിയിൽനിന്ന് പറവൂർ മൂത്തകുന്നം ഭാഗത്തേക്കുള്ള പാത മഴയ്‌ക്കുമുമ്പെ തകർന്നതായി പരാതികൾ ഉയർന്നിട്ടും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നടപടിയെടുത്തില്ല. പുതിയ മേൽപ്പാലങ്ങൾ നിർമിക്കുന്ന ഇടങ്ങളിലടക്കം വെള്ളക്കെട്ടാണ്. പാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമായി. ഇരുചക്രവാഹനക്കാരാണ് അധികവും അപകടങ്ങളിൽപ്പെടുന്നത്. കാൽനടയാത്രക്കാർക്ക് റോഡിൽ ഇറങ്ങാനാകാത്തസ്ഥിതിയാണ്.
ഇടപ്പള്ളിയിൽനിന്ന് കുന്നുംപുറം, വരാപ്പുഴവഴിയുള്ള ദേശീയപാതയിൽ നിരവധി ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇടപ്പള്ളിയിൽ റോഡിന്റെ ആരംഭംമുതൽ പൊട്ടിപ്പൊളിഞ്ഞിരിക്കയാണ്. ഇതോടെ ലുലു പ്രദേശത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. മേൽപ്പാലത്തിൽപ്പോലും ടാറിങ് ഇളകി കുഴികളുണ്ടായി. ചേരാനല്ലൂർ ജുമാ മസ്‌ജിദിനുമുന്നിൽ റോഡ് തകർന്ന് ചെളിക്കുളമായി. തൈക്കാവ് ജങ്‌ഷൻ, എസ്‌എൻ ജങ്‌ഷൻ, വരാപ്പുഴ, പുത്തൻപള്ളി പ്രദേശങ്ങളിലും പാത തകർന്നു. ദേശീയപാത അധികൃതരുടെ നിർദേശത്തെത്തുടർന്ന് തൊഴിലാളികൾ കുഴികളിൽ ചെളിയും കല്ലും കട്ടകളും നിറച്ചതോടെ യാത്ര കൂടുതൽ ദുരിതമായി.









0 comments