മൂവാറ്റുപുഴ നഗരസഭയിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തി

മൂവാറ്റുപുഴ
മൂവാറ്റുപുഴ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിര എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിലേക്ക് ജനകീയമാർച്ചും കുറ്റപത്രസമർപ്പണവും നടത്തി. ടിബി ജങ്ഷനിൽനിന്ന് തുടങ്ങിയ മാർച്ച് നഗരസഭ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ സമരം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി കെ പി അലികുഞ്ഞ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം യു ആർ ബാബു കുറ്റപത്രം വായിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ, ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇമ്മാനുവൽ പാലക്കുഴി, സജി ജോർജ്, എം എ സഹീർ, ഇബ്രാഹിം കരീം, കെ ജി അനിൽകുമാർ, ആർ രാകേഷ്, പി ബി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
യുഡിഎഫ് ഭരണസമിതിയുടെ കൂട്ടുത്തരവാദിത്വമില്ലായ്മമൂലം വികസനപ്രവർത്തനം നടക്കുന്നില്ല. മൂവാറ്റുപുഴയിലെ റോഡുകൾ തകർന്നത് സഞ്ചാരയോഗ്യമാക്കിയില്ല. കൂടുതൽ പ്രദേശത്തും തെരുവുവിളക്കുകൾ തെളിയാതായിട്ട് നളുകളായി.
മാലിന്യസംസ്കരണകേന്ദ്രമായ ഡമ്പിങ് യാർഡിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ്. നഗരസഭ ശ്മശാനം ഉപയോഗയോഗ്യമല്ലാതായി. കഴിഞ്ഞ എൽഡിഎഫ് കൗൺസിൽ നിർമിച്ച ഷീ ലോഡ്ജിന്റെ പ്രവർത്തനം തുടങ്ങാനായില്ല. പട്ടികജാതിവിഭാഗം വിദ്യാർഥികൾക്കുള്ള പ്രീ മെട്രിക് ഹോസ്റ്റൽ അടച്ചുപൂട്ടി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തിൽ നഗരസഭ കൗൺസിൽ തിരിഞ്ഞുനോക്കാറില്ല തുടങ്ങിയ യുഡിഎഫ് കൗൺസിലിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെയാണ് സമരം നടത്തിയത്.









0 comments