കാശിനാഥിന് കണ്ണീരോടെ വിട

മൂവാറ്റുപുഴ
കളിയും ചിരിയും മറഞ്ഞ വീട്ടിൽ കാശിനാഥിന് കണ്ണീരോടെ വിട. സ്വന്തം വീടിനുമുന്നിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കഴിഞ്ഞദിവസം പിക്കപ് വാഹനമിടിച്ച് മരിച്ച കല്ലൂർക്കാട് കോട്ടക്കവല കുഴികണ്ടത്തിൽ കാശിനാഥ് കെ മണി(10)യുടെ സംസ്കാരം നടത്തി. നാട്ടിലും വീട്ടിലും സ്നേഹനിധിയായിരുന്ന കാശിനാഥിന്റെ ദാരുണാന്ത്യം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. കാശിനാഥ് പഠിക്കുന്ന വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് സ്കൂളിൽ 12.15 ഓടെ പൊതുദർശനത്തിന് എത്തിച്ചു. അഞ്ചാംക്ലാസിലെ സഹപാഠികളും അധ്യാപകരും കരച്ചിലടക്കാൻ ബുദ്ധിമുട്ടി. മൂന്നാംക്ലാസ് മുതലാണ് കാശിനാഥ് ഇവിടെ പഠിക്കാൻ എത്തിയത്. പഠനത്തിലുപരി പഠനാനുബന്ധ പ്രവർത്തനങ്ങളിലുമുണ്ടായിരുന്ന കാശിനാഥ് ഇത്തവണ കരാട്ടെ പരിശീലനത്തിനുമുണ്ടായിരുന്നു.
രണ്ടോടെ കല്ലൂർക്കാട് കോട്ട കവലയിലെ വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും അയൽവാസികളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനുപേർ കാണാനെത്തി. കുഞ്ഞനുജന്റെ വേർപാട് താങ്ങാനാകാതെ സഹോദരി ദേവികയുടെ കരച്ചിലിനൊപ്പം മറ്റുള്ളവരും വിതുമ്പി. സംസ്കാരം വ്യാഴം പകൽ മൂന്നിന് വീട്ടുവളപ്പിൽ നടത്തി.









0 comments