കളമശേരി കാർഷികോത്സവം ; ഇവിടെ എന്തും ലഭിക്കും എല്ലാം ഫ്രഷാണ്

കളമശേരി
കളമശേരിയുടെ മണ്ണിൽ നട്ടുനനച്ച് വളർത്തിയ വിവിധയിനം പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ തുടങ്ങി നൂറോളം കാർഷികവിളകൾ സ്വാഗതമൊരുക്കുന്ന കളമശേരി കാർഷികോത്സവനഗരിയിൽ സ്റ്റാളുകളൊരുങ്ങി.
കളമശേരിയുടെ കാർഷികസമൃദ്ധിയെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായ കാർഷികോത്സവത്തിൽ 132 സ്റ്റാളുകളാണുള്ളത്. കാർഷിക ഉൽപ്പന്നങ്ങൾ, മൂല്യവർധിതോൽപ്പന്നങ്ങൾ, കൃഷിയുപകരണങ്ങൾ, കരകൗശലവസ്തുക്കൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുമായി വ്യക്തികളും സ്ഥാപനങ്ങളുമൊരുക്കുന്ന സ്റ്റാളുകളിൽ ജനത്തിരക്കേറുകയാണ്.
സ്റ്റാളുകളുടെ കവാടത്തിലൊരുക്കിയ പഴം പച്ചക്കറി വിപണനസ്റ്റാളിൽ കരുമാല്ലൂർ, കുന്നുകര, കടുങ്ങല്ലൂർ, ആലങ്ങാട് എന്നീ പഞ്ചാത്തുകളിലെയും കളമശേരി, ഏലൂർ നഗരസഭകളിലെയും കർഷകർ ഉൽപ്പാദിപ്പിച്ച വിഷരഹിതവിളകളാണ് വിപണനം ചെയ്യുന്നത്.
പച്ചമുളകും പയറും പടവലവും തക്കാളിയും ചേനയും ഏത്തക്കായയും മത്തങ്ങയും ഉൾപ്പെടെ ഒരു സദ്യയ്ക്കാവശ്യമായ എല്ലാ നല്ല നാടൻ പച്ചക്കറികളും പഴങ്ങളും കർഷകരുടെ കൈയിൽനിന്ന് ന്യായവിലയിൽ വാങ്ങാം. അതുകൊണ്ടുതന്നെ വലിയ തിരക്കാണ് സ്റ്റാളിൽ. ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പൂക്കളും ലഭ്യമാണ്. അതും കുറഞ്ഞ വിലയിൽ.
കുടുംബശ്രീ സ്റ്റാൾ തുറന്നു
കളമശേരി ചാക്കോളാസ് പവലിയനിലെ കളമശേരി കാർഷികോത്സവനഗറിൽ കുടുംബശ്രീയുടെ ജില്ലാ ഓണവിപണനമേള വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയിലെ ആകർഷണം.
കലക്ടർ ജി പ്രിയങ്ക, കുടുംബശ്രീ ജില്ലാ മിഷൻ കോ-–ഓർഡിനേറ്റർ ടി എം റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-–ഓർഡിനേറ്റർമാരായ കെ സി അനുമോൾ, അമ്പിളി തങ്കപ്പൻ, മാർക്കറ്റിങ് ജില്ലാ പ്രോഗ്രാം മാനേജർ സെയ്തു മുഹമ്മദ്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കാർഷികോത്സവത്തിൽ ഇന്ന്
കളമശേരി ചാക്കോളാസ് പവലിയനിലെ കളമശേരി കാർഷികോത്സവ നഗറിൽ വ്യാഴം രാവിലെ 10.30ന് കൈകൊട്ടിക്കളി മത്സരം നടക്കും. പകൽ 2.30ന് വയോജന സംഗമത്തിൽ മന്ത്രി പി രാജീവ്, ഡോ. ടി എം തോമസ് ഐസക്, നടൻ തരുൺ മൂർത്തി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് വിവിധ കലാപരിപാടികൾ. രാത്രി 7.30ന് പിന്നാണി ഗായിക രാജലക്ഷ്മി നേതൃത്വം നൽകുന്ന മ്യൂസിക്കൽ നൈറ്റ്









0 comments