ഗോൾഡൻ ഷേക്ക് ഹാൻഡും ചരിത്രസമരവും

എച്ച്‌എംടി സമരം 909 ദിവസം പിന്നിട്ടപ്പോൾ ഐക്യദാർഢ്യവുമായി നടന്ന തൊഴിലാളി റാലി (ഫയൽ ചിത്രം)
കെ പി വേണു
Published on Nov 06, 2025, 02:30 AM | 1 min read
കൊച്ചി
കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയതോടെ, തൊഴിലാളികളെ പിരിച്ചുവിട്ട് പൊതുമേഖല വ്യവസായ നടത്തിപ്പിൽനിന്ന് പിൻമാറിത്തുടങ്ങി. 1994 മുതൽ 2007 വരെ പലഘട്ടങ്ങളിലായി എച്ച്‌എംടി കളമശേരി യൂണിറ്റിൽനിന്നുമാത്രം ആയിരത്തിലധികംപേരെയാണ് ഗോൾഡൻ ഷേക്ക് ഹാൻഡ് എന്ന പേരിൽ പിരിച്ചുവിട്ടത്. പദ്ധതി കേന്ദ്ര സർക്കാരിന്റെതായിരുന്നെങ്കിലും അതിന്റെ ബാധ്യത മുഴുവൻ എച്ച്‌എംടിക്കായിരുന്നു. വിആർഎസ് ഇനത്തിൽ 85 കോടി രൂപയാണ് കളമശേരി യൂണിറ്റ് ചെലവഴിച്ചത്. ഈ തുക സർക്കാൻ നൽകിയാൽ എട്ട് കോടി രൂപയോളം വാർഷിക ലാഭമുണ്ടാകുമായിരുന്നു.
കന്പനിക്കുണ്ടായ നഷ്ടക്കണക്കിൽ, ശേഷിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിച്ചു.
2021 മുതൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളായി അഞ്ച് കോടി, പ്രൊവിഡന്റ് ഫണ്ട് കുടിശ്ശിക 2.68 കോടി, വാട്ടർ അതോറിറ്റിക്കും കെഎസ്ഇബിക്കുമായി 10.2 കോടി എന്നിങ്ങനെ വലിയ ബാധ്യതയുടെ കെണിയിലാണ് കമ്പനി. അതോടൊപ്പം 1997ലെ ശമ്പളം വാങ്ങി ജീവിതത്തോട് മല്ലിടേണ്ട ഗതികേടിൽ തൊഴിലാളികളും.
2009ൽ എച്ച്എംടി പൂട്ടുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യുമെന്ന് കേന്ദ്ര കോൺഗ്രസ് സർക്കാർ നിലപാടെടുത്തപ്പോൾ ജീവനക്കാർ പ്രക്ഷോഭത്തിന് തീരുമാനിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നാഷണൽ കോൺഫെഡറേഷൻ ഓഫ് എച്ച്എംടി യൂണിയൻസ് (എൻസിഎച്ച്‌യു) രൂപീകരിച്ചു. എച്ച്എംടിയെ പൊതുമേഖലയിൽ നിലനിർത്തുക, നിയമനങ്ങൾ നടത്തുക, 1997ലെ ശമ്പളം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2010 ജനുവരി ഒന്നുമുതൽ കളമശേരി യൂണിറ്റിനുമുന്നിൽ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി.
കേരളത്തിനിന്ന് എ കെ ആന്റണി ഉൾപ്പെടെ എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്ന കാലമാണ്. ഐഎൻടിയുസിയും സമരത്തിലുണ്ടായിരുന്നു. എന്നാൽ, സർക്കാരിന്റെ പിടിവാശിയിൽ പരിഹാരത്തോടടുക്കാതെ സമരം നീണ്ടു. 2011 ജൂലൈ 27ന് ഐഎൻടിയുസിയും ഓഫീസേഴ്സ് അസോസിയേഷനും സ്വതന്ത്ര യൂണിയനും സമരത്തിൽനിന്ന് പിന്മാറി. ബഹുജന പിന്തുണയോടെ നിരന്തര സമരവും സമ്മർദവുമായി സിഐടിയു പ്രക്ഷോഭം തുടർന്നു. സമരത്തിന്റെ 1520–-ാംദിവസം, 2014 ഫെബ്രുവരി 28ന്, സമരസമിതിയുടെ ആവശ്യങ്ങൾ മന്ത്രിസഭ അംഗീകരിച്ചശേഷമാണ് ആ സമരം അവസാനിപ്പിച്ചത്.









0 comments