കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിക്ക് 4.5 കോടി

കടമ്പ്രയാർ ടൂറിസം പദ്ധതിപ്രദേശം
കോലഞ്ചേരി
കുന്നത്തുനാട് മണ്ഡലത്തിലെ കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിക്ക് 4.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി വി ശ്രീനിജിൻ എംഎൽഎ അറിയിച്ചു. ടൂറിസംവകുപ്പുവഴി കടമ്പ്രയാർ നവീകരണത്തിന് ഒരുകോടി രൂപയും നവകേരള സദസ്സിൽ സമർപ്പിച്ച പദ്ധതിക്ക് മൂന്നരക്കോടി രൂപയും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കടമ്പ്രയാർ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ ചെയർമാൻകൂടിയായ എംഎൽഎയുടെ നേതൃത്വത്തിലാണ് ഇക്കോ ടൂറിസം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പഴങ്ങനാടുനിന്ന് മനക്കക്കടവുവരെ നീണ്ടുകിടക്കുന്ന നിലവിലെ നടപ്പാത വീതികൂട്ടി മനോഹരമാക്കും. മഴക്കാലങ്ങളിൽ ബാധിക്കാത്തവിധത്തിൽ നടപ്പാതയുടെ ഉയരം കൂട്ടും. രണ്ടു തൂക്കുപാലങ്ങളിലും ആധുനിക വെളിച്ചസംവിധാനമുണ്ടാകും. സിസിടിവി, ഇരിപ്പിടങ്ങൾ, റസ്റ്റോറന്റ് സമുച്ചയം എന്നിവയും ഉണ്ടാകും.
മനക്കക്കടവ് ഭാഗത്ത് പ്രവേശനകവാടവും പാർക്കിങ് സൗകര്യവും ഏർപ്പെടുത്തും. ഓപ്പൺ ജിം, കുട്ടികൾക്ക് കളിയുപകരണങ്ങൾ എന്നിവയും സജ്ജമാക്കും. ഉല്ലാസബോട്ട് യാത്രയ്‌ക്കൊപ്പം കയാക്കിങ്, പെഡൽ ബോട്ടുകൾ, ഫിഷിങ് ഡെക്കുകൾ എന്നിവയും ലക്ഷ്യമിടുന്നു.
ഭിന്നശേഷിസൗഹൃദ നിർമാണത്തിൽ മുതിർന്ന പൗരർക്കും സൗകര്യങ്ങൾ ഏർപ്പെടുത്തും.
കൂടുതൽ സന്ദർശകരെ ആകർഷിക്കുംവിധം എല്ലാവിധ സൗകര്യങ്ങളും യാഥാർഥ്യമാക്കുന്ന ഒരു സമഗ്ര ഇക്കോ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.









0 comments