ത്രിഭംഗിക്ക് തിരശ്ശീല വീണു

മൈസൂരു സ്വദേശിയായ നർത്തകൻ ബദരി ദിവ്യഭൂഷണും ഭാര്യ ഡോ. അഞ്ജന ഭൂഷണും മക്കളായ അഭ്യുദയ് ധ്യാൻ ഭൂഷണും അഭിഘ്നൻ വേദാന്ത് ഭൂഷണും ഒരുമിച്ചുള്ള നൃത്താവതരണം

സ്വന്തം ലേഖകൻ
Published on Sep 22, 2025, 12:25 AM | 1 min read
അങ്കമാലി
കേരള സംഗീതനാടക അക്കാദമി അങ്കമാലി എ പി കുര്യൻസ്മാരക സിഎസ്എ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖലാ ദേശീയ നൃത്തോത്സവം സമാപിച്ചു. മൂന്നുദിവസമായി സംഘടിപ്പിച്ച നൃത്തോത്സവത്തിൽ 120 കലാപ്രവർത്തകർ പരിപാടികൾ അവതരിപ്പിച്ചു. 11 വ്യത്യസ്ത നൃത്തരൂപങ്ങളുടെ 51 അവതരണങ്ങളാണ് നടന്നത്. കമഴ്ത്തിവച്ച മൺകുടത്തിനുമുകളിലുള്ള പെരണിനാട്യംമുതൽ സാത്രിയവരെയുള്ള അവതരണങ്ങളെ അങ്കമാലി ഹൃദയംകൊണ്ടാണ് സ്വീകരിച്ചത്. അങ്കമാലി സിഎസ്എ, എറണാകുളം ജില്ലാ കേന്ദ്ര കലാസമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മോഹൻലാൽ സിനിമാ ഗാനങ്ങളിലെ ഇടയ്ക്ക വാദകൻ തൃപ്പൂണിത്തുറ കൃഷ്ണദാസ് ഞായറാഴ്‌ച നൃത്തോത്സവ വേദിയിൽ സോദാഹരണ പ്രഭാഷണവുമായി എത്തി. ശ്രീജ ആർ കൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു. കലാമണ്ഡലം സത്യനാരായണൻ, മുരളി നാരായണൻ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മൈസൂരു സ്വദേശിയായ നർത്തകൻ ബദരി ദിവ്യഭൂഷണും ഭാര്യ ഡോ. അഞ്ജന ഭൂഷണും മക്കളായ അഭ്യുദയ് ധ്യാൻ ഭൂഷണും അഭിഘ്നൻ വേദാന്ത് ഭൂഷണും ഒരുമിച്ച് അവതരിപ്പിച്ച നൃത്താവതരണവും ശ്രദ്ധേയമായി.
കലാഗ്രാമം സിറാജുദീൻ പരിശീലിപ്പിച്ച ഗൗരി ഹരീഷ്, ഗായത്രി ഹരീഷ്, റുമിൻ ഫാത്തിമ എന്നിവർ കമിഴ്ത്തിവച്ച മൺകുടത്തിനുമുകളിൽ തലയിൽ കൂജയുമായി നടത്തിയ പെരണിനാട്യം കാണികൾക്ക് വിസ്‌മയമായി.
സമാപനയോഗം റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ കെ ഷിബു അധ്യക്ഷനായി. ഫെസ്റ്റിവൽ ഡയറക്ടർ ചിത്ര സുകുമാരനെ സിഎസ്എ ഉപഹാരം നൽകി ആദരിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ജോസ് തെറ്റയിൽ, ശ്രീമൂലനഗരം മോഹൻ, നർത്തകി അനുപമ മോഹൻ, കെ കെ കർണൻ, സി എസ്എ സെക്രട്ടറി ടോണി പറമ്പി, വൈസ് പ്രസിഡന്റ് എം പി രാജൻ എന്നിവർ സംസാരിച്ചു.









0 comments