ചൂർണിക്കരയിൽ ചുവടുപിഴച്ച് യുഡിഎഫ്

ദേശീയപാതയിൽ കെഎസ്ആർടിസി ഗ്യാരേജിന് സമീപം പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരേക്കർ പുറമ്പോക്ക് സ്ഥലത്ത് എൽഡിഎഫ് സമരത്തെ തുടർന്ന് ബോർഡ് സ്ഥാപിച്ചപ്പോൾ
എം പി നിത്യൻ
Published on Oct 08, 2025, 02:33 AM | 1 min read
ആലുവ
കോൺഗ്രസിലെ ഗ്രൂപ്പിസവും തമ്മിലടിയും മെട്രോ കടന്നുപോകുന്ന ഏകപഞ്ചായത്തായ ചൂർണിക്കരയുടെ വികസനസ്വപ്നങ്ങൾ തല്ലിക്കെടുത്തി. ആലുവയോടുചേർന്നുള്ള ചൂർണിക്കര പഞ്ചായത്ത് അഞ്ചു വർഷത്തെ യുഡിഎഫിന്റെ അഴിമതി ഭരണത്തിൽ തകർന്നടിഞ്ഞു. കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനങ്ങൾ മാത്രമായി പദ്ധതികൾ ചുരുങ്ങി.
ദേശീയപാതയിൽ കെഎസ്ആർടിസി ഗ്യാരേജിനുസമീപം പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരേക്കർ പുറമ്പോക്കുസ്ഥലത്ത് എൽഡിഎഫ് ആസൂത്രണം ചെയ്ത കമ്യൂണിറ്റിഹാൾ യുഡിഎഫ് നിർമിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാൽ, പദ്ധതി ഒഴിവാക്കിയെന്നു മാത്രമല്ല യുഡിഎഫ് അനാസ്ഥമൂലം ഇവിടെ ഒരു വ്യക്തി സ്ഥലം കൈയേറി സ്വന്തം സ്ഥലത്തേക്ക് വഴി നിർമിച്ചു. വ്യക്തിപരമായ സാമ്പത്തികനേട്ടത്തിനായി ചില ഭരണകക്ഷി അംഗങ്ങൾ സ്ഥലം കൈയേറാൻ കൂട്ടുനിന്നു എന്നും ആക്ഷേപമുണ്ട്.
പുളിഞ്ചോടുമുതൽ മുട്ടംവരെ പഞ്ചായത്തിലെ പുഴ പുറമ്പോക്കുസ്ഥലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് ആവിഷ്കരിച്ച പദ്ധതിയും യുഡിഎഫ് ഭരണസമിതി അട്ടിമറിച്ചു. ഇതോടെ പഞ്ചായത്തിന് ഏക്കറുകളോളം സ്ഥലമാണ് നഷ്ടമായത്. പുറമ്പോക്കുസ്ഥലം ഉണ്ടായിട്ടും ലൈഫ് ഭവനപദ്ധതിപ്രകാരം ഒരു ഭവനസമുച്ചയം നിർമിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഒരുവ്യക്തി കൊടികുത്തുമലയിൽ സൗജന്യമായി നിർമിച്ച് നൽകിയ വീടുകൾ ഗുണഭോക്താക്കൾക്ക് നൽകുന്നതിലും വീഴ്ചപറ്റി.
ഗ്രാമീണ റോഡുകൾ പൊട്ടിപ്പൊളിഞ്ഞു, പൊതുകാനകൾ നവീകരിച്ചില്ല
പൈപ്പ്‌ലൈൻ റോഡ് നവീകരണത്തിന് എൽഡിഎഫ് ജില്ലാപഞ്ചായത്ത് അംഗം തയ്യാറായിട്ടും പഞ്ചായത്ത് പദ്ധതി അട്ടിമറിച്ചു
അറ്റകുറ്റപ്പണി എന്ന പേരിൽ പൊതുശ്മശാനം അടച്ചുപൂട്ടിയിട്ട് ഒരു വർഷത്തിലധികം
കുന്നത്തേരി വഴിയുള്ള ആലുവ –കാക്കനാട് കെഎസ്ആർടിസി സർവീസ് നിലച്ചിട്ട് നാലുവർഷം
പൊതുകളിസ്ഥലമായ അശോക ഗ്രൗണ്ട് സംരക്ഷിച്ചില്ല
മാലിന്യസംസ്കരണം കൃത്യമല്ല, പഞ്ചായത്തിന് സമീപത്തും മാലിന്യം തള്ളുന്ന സ്ഥിതി
പല അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം ഇല്ലാത്ത അവസ്ഥ
പഞ്ചായത്ത് വാഹനം ദുരുപയോഗം ചെയ്ത സംഭവത്തിൽ കോടതി ഇടപെട്ട് പണം തിരിച്ചടപ്പിച്ചു









0 comments