മഴ ചതിച്ചു; വാഴക്കർഷകർ ദുരിതത്തിൽ

കൃഷിനാശം നേരിട്ട തേലത്തുരുത്തിലെ കർഷകൻ പി കെ ശശിയുടെ വാഴത്തോട്ടം
പറവൂർ
മഴ ചതിച്ചതോടെ പെരിയാർ തീരത്തെ വാഴക്കർഷകർ ദുരിതത്തിൽ. മഴയും വെള്ളക്കെട്ടുംമൂലം ഏത്തവാഴകൾ തണ്ട് ചീഞ്ഞ് ഒടിഞ്ഞുവീണു. പകുതിപോലും മൂപ്പെത്താത്ത ഏത്തവാഴകളാണ് ഒടിഞ്ഞുവീഴുന്നത്. പുത്തൻവേലിക്കര പഞ്ചായത്ത് ഒമ്പതാം വാർഡിൽ പെരിയാറിന്റെയും ചാലക്കുടിയാറിന്റെയും സംഗമതീരപ്രദേശത്ത് കൃഷി ചെയ്തിട്ടുള്ള വാഴക്കർഷകർ ഇതോടെ തീരാദുരിതത്തിലായി.
കഴിഞ്ഞ സീസണിൽ ഓണവിപണി ലക്ഷ്യംവച്ച് കൃഷി ചെയ്തവർക്ക് നല്ല വിളവ് ലഭിച്ചെങ്കിലും മാർക്കറ്റിൽ വിലയിടിവ് തിരിച്ചടിയായി. മുൻവർഷം കൃഷിക്കായി ബാങ്കിൽനിന്നെടുത്ത വായ്പ കുടിശ്ശികയാണ്. വായ്പ പുതുക്കിവച്ച് വളരെ പ്രതീക്ഷയോടെ കൃഷിചെയ്ത വാഴക്കർഷകരെ ഇക്കുറി ചതിച്ചത് പ്രകൃതിക്ഷോഭമാണ്. തുടർച്ചയായ മഴയും വെള്ളക്കെട്ടുംമൂലം വാഴകൾ വളർച്ച മുരടിച്ച് മരവിച്ച അവസ്ഥയിലാണ്. തേലത്തുരുത്തിൽ ഡോ. ബി ആർ അംബേദ്‌കർ സ്വാശ്രയസംഘം വാഴക്കർഷകൻ പി കെ ശശിയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ 400 ആറ്റുനേന്ത്രൻ ഏത്തവാഴകൾ വെള്ളക്കെട്ടിൽ നശിച്ചു.
ഇപ്പോൾ ഏത്തക്കായ്ക്ക് മാർക്കറ്റിൽ മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. ഈ സന്ദർഭത്തിലാണ് പകുതിപോലും മൂപ്പെത്താത്ത വാഴകൾ ഓരോദിവസവും ഒടിഞ്ഞുവീഴുന്നത്. തീരദേശങ്ങളിൽ വാഴക്കൃഷി ചെയ്ത് ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ കൃഷിവകുപ്പ് തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.









0 comments