പ്രതിഷേധം ശക്തം
കൂവപ്പടി ഐമുറി കവലയിലെ വെള്ളക്കെട്ടിന് പരിഹാരമില്ല

കൂവപ്പടി–ഐമുറി കവലയ്ക്ക് സമീപം റോഡിലെ വെള്ളക്കെട്ട്
പെരുമ്പാവൂർ
വല്ലം–കോടനാട് റോഡിൽ ഐമുറി കവലയ്ക്കുസമീപം വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി എടുക്കാത്തതിൽ എൽദോസ് കുന്നപ്പിള്ളി എംഎംൽഎക്കെതിരെ പ്രതിഷേധം.
ചൊവ്വാഴ്‌ച പെയ്ത മഴയിലാണ് റോഡ് മുങ്ങി നാട്ടുകാർ ദുരിതത്തിലായത്. വലിയ കുഴികളുണ്ടായിരുന്ന റോഡ് ഉയർത്തി കട്ട വിരിച്ചതോടെയാണ് താഴ്ന്ന ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായത്. കുഴിയായിരുന്ന സമയത്ത് ബൈക്ക് മറിഞ്ഞ് സ്ത്രീകളടക്കം നിരവധിപേർക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് റോഡ് ഉയർത്തി അശാസ്ത്രീയമായി കട്ടവിരിച്ചത്. ഇതോടെ താഴ്ന്ന ഭാഗത്ത് വെള്ളം നിറഞ്ഞ് റോഡ് മുങ്ങി. ഇരുവശങ്ങളിലും കാനയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.
യൂണിയൻ ബാങ്ക് പരിസരംമുതൽ ഐമുറി കവലവരെ ഇരുവശത്തും കാന നിർമിച്ചാൽ മാത്രമെ വെള്ളക്കെട്ട് പരിഹരിക്കാനാകൂ. റോഡിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ സമീപമുള്ള കച്ചവടസ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കും പോകാൻകഴിയാത്ത അവസ്ഥയാണ്. എൻജിനിൽ വെള്ളം കയറി നിരവധി സ്കൂട്ടറുകളാണ് വഴിയിൽ കിടക്കുന്നത്. നാട്ടുകാർ എംഎൽഎയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികരണമില്ല. സമീപമുള്ള കൂവപ്പടി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാപഞ്ചായത്തും റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഇടപെടുന്നില്ല. അടിയന്തരനടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments