സ്‌ത്രീകൾക്ക് സംരംഭകരാകാം
കുടുംബശ്രീയുടെ കേരള ചിക്കൻ കാസർകോട്ടേക്ക്


അതുൽ ബ്ലാത്തൂർ
Published on Jun 21, 2025, 02:00 AM | 1 min read
കാസർകോട്
ന്യായവിലയ്ക്ക് ശുദ്ധമായ കോഴിയിറച്ചി നൽകുന്ന കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ കാസർകോട്ടേക്ക്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കുടുംബശ്രീ സംരംഭമാണ് കേരള ചിക്കൻ. ചിക്കൻ ഫാം, ഔട്ട്‌ലെറ്റുകൾ എന്നിവ തുടങ്ങാൻ സംരംഭകരിൽനിന്ന് കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കേരള ചിക്കൻ ഔട്ട്‌ലെറ്റുകളുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. ആയിരം കോഴികളെയെങ്കിലും വളർത്താൻ ശേഷിയുള്ള ഫാം ഉടമകൾക്ക് കേരള ചിക്കനിൽ പങ്കാളിയാകാം. പരമാവധി പതിനായിരം. അപേക്ഷകർ കുടുംബശ്രീ അംഗങ്ങളോ ഓക്‌സിലറി ഗ്രൂപ്പിൽപ്പെട്ടവരോ ആയിരിക്കണം. കുടുംബശ്രീ ജില്ലാ മിഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കർഷകർക്ക് നൽകും. ഇറച്ചിക്കോഴിക്കുള്ള വളർച്ച കൈവരിച്ചാൽ കമ്പനി തിരികെ വാങ്ങി കുടുംബശ്രീ കേരള ചിക്കൻ ഔട്‌ലെറ്റുകൾ വഴി വിപണനം നടത്തും. കിലോയ്‌ക്ക് 13 രൂപവരെയാണ് വളർത്തുകൂലി. ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി കേരളത്തിൽനിന്ന് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഉൽപ്പാദനംമുതൽ വിപണനംവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡാണ്. ഇറച്ചി വാങ്ങുന്ന ഉപഭോക്താവിന് ഏത് ഫാമിൽ ഉൽപാദിപ്പിച്ചതാണിതെന്ന് അറിയാനാവും. 2017 ൽ ആരംഭിച്ച സംരംഭത്തിൽ ആകെ 380 കോടിയുടെ വിറ്റുവരവുണ്ടായി. കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യത മുതൽ കോഴി മാലിന്യ സംസ്കരണംവരെയുള്ള ഘട്ടങ്ങളിൽ സാങ്കേതിക വിദഗ്ധരുടെ പിന്തുണ കേരള ചിക്കനുണ്ട്.









0 comments