കാസര്‍കോട് അതിദാരിദ്ര്യമുക്ത ജില്ല

കാസർകോട്
ജില്ലയുടെ ചരിത്രത്തില്‍ ഈദിനം സുവര്‍ണ ലിപികളില്‍ അടയാളപ്പെടുത്തപ്പെടുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കാസർകോട് ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ 2072 അതിദരിദ്ര കുടുംബങ്ങള്‍ ഉണ്ടായിരുന്നെന്നും അവരെ കൃത്യമായ മാനദണ്ഡങ്ങളിലൂടെ കണ്ടുപിടിച്ച് ഭക്ഷണം, ആരോഗ്യം, സുരക്ഷിത താമസ സ്ഥലം, അടിസ്ഥാന വരുമാനം എന്നിവ നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടുവരാനായെന്നും മന്ത്രി പറഞ്ഞു. അതിദരിദ്രര്‍ക്ക് അവകാശ രേഖകള്‍, വാസയോഗ്യമായ വീടുകള്‍ ,റേഷന്‍ കാര്‍ഡുകള്‍,സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ഗ്യാസ് കണക്ഷന്‍, തൊഴില്‍ കാര്‍ഡ് എന്നിവ നല്‍കി ജില്ലയെ അതി ദാരിദ്ര്യ മുക്തമാക്കാന്‍ പരിശ്രമിച്ച ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു. 50 കോടി രൂപ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാറ്റിവെച്ച ജില്ലാ പഞ്ചായത്തിനുള്ള ആദരവ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഏറ്റുവാങ്ങി. കലക്ടര്‍ കെ ഇമ്പശേഖറിനെയും ആദരിച്ചു. കുടുംബശ്രീയുടെ ‘ബാക് ടു ഫാമിലി പോസ്റ്റര്‍’ ചടങ്ങില്‍ മന്ത്രി പ്രകാശിപ്പിച്ചു. തൊഴില്‍ വകുപ്പിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്ന പീടിക ആപ്പിന്റെ കന്നഡ, മലയാളം പോസ്റ്റര്‍ പ്രദര്‍ശനവുമുണ്ടായി. ജില്ലാ പഞ്ചായത്തും ഫസ്റ്റ് മദര്‍ ഫൗണ്ടേഷനും ചേര്‍ന്നൊരുക്കുന്ന ജീവനാളം പദ്ധതിയുടെ പോസ്റ്റര്‍ പ്രദര്‍ശനം ചെയ്തു. ജില്ലയെ അതിദാരിദ്ര്യ മുക്തമാക്കന്‍ പ്രവര്‍ത്തിച്ചവരില്‍ തദ്ദേശവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരിദാസ്, പിഎയു ഹെഡ് ക്ലാര്‍ക്ക് സി എച്ച് സിനോജ്, ഐടി ജീവനക്കാരി കെ വി അനീഷ, സെക്ഷന്‍ ക്ലാര്‍ക്ക് വിദ്യാലക്ഷ്മി എന്നിവരെ ആദരിച്ചു. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. എംഎല്‍എമാരായ എം രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍, സി എച്ച് കുഞ്ഞമ്പു, എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി സ്വാഗതവും ആര്‍ ഷൈനി നന്ദിയും പറഞ്ഞു.









0 comments