സജിത കൊലക്കേസ്
നിർണായകമായത് ശാസ്‌ത്രീയ തെളിവുകൾ

വി കെ രഘുപ്രസാദ്
Published on Oct 19, 2025, 12:00 AM | 1 min read
പാലക്കാട്
ദൃക്‌സാക്ഷികളില്ലാത്ത സജിത വധക്കേസിൽ പ്രതി ചെന്താമരക്ക് കടുത്ത ശിക്ഷ വാങ്ങികൊടുക്കാൻ പൊലീസിനെയും പ്രോസിക്യൂഷനെയും സഹായിച്ചത് ശാസ്‌ത്രീയ തെളിവുകൾ. ഡിഎൻഎ പരിശോധനയുടെ ആധുനിക മാർഗങ്ങൾ കേസിൽ ഉപയോഗിച്ചു. സംഭവ സ്ഥലാത്തുനിന്ന് ലഭിച്ച മുടിയിഴകൾവരെ അന്വേഷണത്തിൽ സഹായകമായി. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബിലാണ് ഇവ പരിശോധിച്ചത്. ഇവിടത്തെ ലാബ് ഉദ്യോഗസ്ഥരെ കേസിൽ സാക്ഷികളാക്കി. സംഭവം സ്ഥലത്തുനിന്ന് വിരലടയാള വിദഗ്‌ധനുലഭിച്ച രക്തംപുരണ്ട കാൽപ്പാടുകൾ പ്രതിയുടേതാണെന്ന് ശാസ്ത്രീയ വിശകലനത്തിലൂടെ പ്രോസിക്യൂഷൻ കോടതിയിൽ വിചാരണ വേളയിൽ തെളിയിച്ചിരുന്നു. ഇവിടെനിന്ന് ലഭിച്ച കുപ്പായക്കീശയുടെ കഷ്‌ണവും കത്തിച്ചുകളഞ്ഞ കുപ്പായവും പ്രതിയുടേതുതന്നെയാണെന്ന് ലാബ് റിപ്പോർട്ടുകളിൽ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. വിചാരണവേളയില്‍ ഇത് ചെന്താമരയുടേതാണെന്ന് ഭാര്യ മൊഴി നല്‍കി. ചെന്താമര വെട്ടാൻ ഉപയോഗിച്ച കൊടുവാളിൽ സജിതയുടെ രക്തംപുരണ്ടിരുന്നു. ആകെ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ചെന്താമരയുടെ ഭാര്യ, സഹോദരന്‍, സജിതയുടെ മകള്‍, ഫോറന്‍സിക്, സയന്റിഫിക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 44 പേരെയാണ് വിസ്തരിച്ചത്. സിവിൽ പൊലീസ് ഓഫീസർ രാജേഷ് അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. ലെയിസൺ ഓഫീസറായ എഎസ്‌ഐ കെ ജിനപ്രസാദ്, നെന്മാറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശിവദാസൻ എന്നിവർ കോടതി നടപടി ഏകോപിപ്പിച്ചു.









0 comments