മലബാർ റിവർ ഫെസ്റ്റിവൽ
ആവേശം കൊരുത്ത് ചൂണ്ടയിടൽ

ചൂണ്ടയിടൽ മത്സരത്തിൽ മത്സരാർഥികൾക്കൊപ്പം ചൂണ്ടയിടുന്ന ലിന്റോ ജോസഫ് എംഎൽഎ

സ്വന്തം ലേഖകൻ
Published on Jul 07, 2025, 01:23 AM | 2 min read
മുക്കം
വിനോദസഞ്ചാര വകുപ്പ് സംഘടിക്കുന്ന 11-ാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളിൽ ഏറ്റവും ആകർഷണീയമായ ചൂണ്ടയിടൽ മത്സരം "തിലാപ്പിയ സീസൺ 2’ മലയോരത്തിന് ആവേശമായി. തിരുവമ്പാടി ലേക്ക് വ്യൂ ഫാം സ്റ്റേയിൽ നടന്ന മത്സരത്തിൽ മുക്കം അഗസ്ത്യൻ മുഴി സ്വദേശി കെ നിധിൻ ഒന്നാം സമ്മാനമായ 3000 രൂപയും മൂന്നുകിലോ മത്സ്യവും കരസ്ഥമാക്കി. തിരുവമ്പാടി പെരുമാലിപ്പടി ജോളി അബ്രഹാമിനാണ് 2000 രൂപയും രണ്ടുകിലോ മത്സ്യവുമടങ്ങുന്ന രണ്ടാം സമ്മാനം.
ഏറ്റവും വലിയ മത്സ്യത്തെ പിടിച്ചതിനുള്ള സമ്മാനവും ഇദ്ദേഹം നേടി. റിഷാൽ മൂന്നാം സമ്മാനമായ 1000 രൂപയും ഒരു കിലോ മത്സ്യവും സ്വന്തമാക്കി. ഏറ്റവും കൂടുതൽ മത്സ്യത്തെ പിടിച്ചതിനുള്ള സമ്മാനം പെയിന്റിങ് തൊഴിലാളിയായ അഗസ്ത്യൻമുഴി പെരുമ്പടപ്പ് വിനോദ് കരസ്ഥമാക്കി.
തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ക്ലബ് നേതൃത്വത്തിൽ നടന്ന മത്സരത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സ്കൂൾ വിദ്യാർഥികളടക്കം 100 കണക്കിനാളുകൾ പങ്കാളികളായി. ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷയായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ലിസി മാളിയേക്കൽ, അംഗങ്ങളായ അപ്പു കോട്ടയിൽ, ഷൗക്കത്തലി, റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡന്റ് റജി മത്തായി, റോട്ടറി ഡിസ്ട്രിക്ട് ഓഫീസർമാരായ ഡോ. സന്തോഷ്, ഡോ. ബെസ്റ്റി ജോസ്, ബനീറ്റോ ചാക്കോ, പോൾസൺ അറക്കൽ, അജു എമ്മാനുവൽ എന്നിവർ സംസാരിച്ചു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണും മറ്റ് ജനപ്രതിനിധികളും സമ്മാനം നൽകി.
---------------------------------------------------- ചൂണ്ടയെറിഞ്ഞ് *എംഎൽഎയും
മുക്കം
ചൂണ്ടയിടൽ മത്സരത്തിൽ മത്സരാർഥികൾക്കൊപ്പം ചൂണ്ടയിട്ട് ലിന്റോ ജോസഫ് എംഎൽഎയും. ‘തിലാപ്പിയ സീസൺ 2’ ഉദ്ഘാടനത്തിയ എംഎൽഎ ചൂണ്ടയിടാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ സംഘാടകർ വഴിയൊരുക്കുകയായിരുന്നു. പിന്നെ ഇര കോർത്ത് കുളത്തിലേക്ക് ചൂണ്ട യെറിഞ്ഞു. ഏറെനേരം കഴിഞ്ഞ് കുഞ്ഞൻ മീൻ ചൂണ്ടയിൽ കുടുങ്ങി.
75 ഗ്രാമെങ്കിലും ഉള്ള മീനാകണം എന്ന് നിയമാവലിയിൽ പറയുന്നതിനാൽ കുളത്തിലേക്ക് തന്നെ തിരിച്ചിട്ടു. എംഎൽഎയും ചൂണ്ടയിടലിൽ പങ്കാളിയായത് മത്സരാർഥികൾക്കും കാണികൾക്കും ആവേശമേകി.









0 comments